കൊല്ലം: വിവാഹം പിന്നിട്ട് ഒരു മാസമായപ്പോഴേക്കും വിസ്മയ വല്ലാത്ത വിഷമത്തിലായിരുന്നെന്നും സ്ത്രീധനത്തിന്റെ പേരിലുള്ള പീഡന വിവരങ്ങള്‍ വാട്‌സാപ്പില്‍ സന്ദേശമായി അയച്ചിരുന്നുവെന്നും വിസ്മയയുടെ സഹോദരന്‍ വിജിത്തിന്റെ ഭാര്യ ഡോ.
രേവതി മൊഴി നല്‍കി. ഒന്നാം അഡിഷണല്‍ ജഡ്ജി സുജിത് മുമ്ബാകെ പ്രോസിക്യൂഷന്‍ ഭാഗം രണ്ടാം സാക്ഷിയായുള്ള വിസ്താരത്തിലാണ് രേവതിയുടെ മൊഴി.
രേവതി പറഞ്ഞത്: ‘എനിക്ക് വിവാഹാലോചന വന്നതു മുതല്‍ വിസ്മയയുമായി സംസാരിക്കാറുണ്ടായിരുന്നു. സന്തോഷവതിയും പ്രസരിപ്പുമുള്ള കുട്ടിയുമായിരുന്നു വിസ്മയ. കിരണ്‍ ഭിത്തിയോട് ചേര്‍ത്തുനിറുത്തി കഴുത്തില്‍ കുത്തിപ്പിടിക്കുകയും ചവിട്ടി നിലത്തിട്ട് മുഖത്ത് കാല്‍ കൊണ്ട് ചവിട്ടിപ്പിടിക്കുകയും ചെയ്യുമായിരുന്നെന്ന് വിസ്മയ പറഞ്ഞിട്ടുണ്ട്. കാര്‍ ഇഷ്ടപ്പെട്ടില്ലെന്നും പറഞ്ഞ്, ഓണസമയത്ത് കാറില്‍ വച്ച് വഴക്കുണ്ടായപ്പോള്‍ വിസ്മയ ഇറങ്ങി നടന്നു. ഞാനും വിജിത്തുമായുള്ള വിവാഹത്തില്‍ കിരണ്‍ പങ്കെടുത്തില്ല. വിവാഹശേഷം വിസ്മയ അനുഭവിച്ച എല്ലാ വിഷമതകളും തുറന്നു പറഞ്ഞു. ഗള്‍ഫുകാരന്റെ മകളും മര്‍ച്ചന്റ് നേവിക്കാരന്റെ പെങ്ങളുമാണെന്ന് വിചാരിച്ചാണ് കല്യാണം കഴിച്ചതത്രെ. പക്ഷേ കിട്ടിയത് ഒരു പാട്ടക്കാറും വേസ്റ്റ് പെണ്ണുമാണെന്നു കിരണ്‍ പറയുമായിരുന്നു.
മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ ആത്മഹത്യയുടെ ഘട്ടത്തിലാണെന്നു പറഞ്ഞപ്പോള്‍ ‘നീ ചത്താല്‍ പാട്ടക്കാറിനെയും നിന്നെയും സഹിക്കേണ്ടല്ലോ’ എന്നാണ് കിരണ്‍ പറഞ്ഞത്.ആയുര്‍വേദ കോഴ്‌സിനു പഠിക്കുന്ന ഒരു കുട്ടി സ്വന്തം വ്യക്തിത്വം കളഞ്ഞ് ഇങ്ങനെ കഴിയുന്നത് സഹിക്കാനാകാത്തതിനാല്‍ വിവരം എന്റെ ഭര്‍ത്താവിനെയും മാതാപിതാക്കളെയും അറിയിച്ചു. കരയോഗത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാനിരിക്കെ മാര്‍ച്ച് 17 ന് വിസ്മയയെ കിരണ്‍ കോളജില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി. അതിനു ശേഷം വിസ്മയയും ഞാനുമായുള്ള ബന്ധം കുറഞ്ഞും. കിരണാണ് ഫോണില്‍ ബ്ലോക്ക് ചെയ്തത്’- രേവതിയുടെ മൊഴിയില്‍ പറയുന്നു.
വിസ്മയയുടെ മെസേജുകള്‍ രേവതി കോടതിയില്‍ തിരിച്ചറിഞ്ഞു. അയച്ച മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ട് വിസ്മയയുടെ മരണദിവസം തന്നെ മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നതായും സെപ്ഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജിന്റെ വിസ്താരത്തില്‍ പറഞ്ഞു. ഡോ. രേവതിയുടെ എതിര്‍വിസ്താരം തിങ്കളാഴ്ച നടക്കും.