കഴക്കൂട്ടം – കോവളം ബൈപാസിൽ ടോൾ പിരിവിനെതിരെ ഇന്നും പ്രതിഷേധം. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരും, ഡിവൈഎഫ്ഐ പ്രവർത്തകരും സ്ഥലത്ത് പ്രതിഷേധിക്കുകയാണ്. ഇന്നലെ രാവിലെ എട്ട് മണി മുതൽ ടോൾ പിരിക്കാനായിരുന്നു എൻഎച്ച്എഐയുടെ ഉത്തരവെങ്കിലും പിരിവ് തുടങ്ങിയപ്പോൾ തന്നെ പ്രതിഷേധക്കാരെത്തിയതിനാൽ നിർത്തിവക്കേണ്ടി വരികയായിരുന്നു. ഇന്നും സമാന സാഹചര്യമാണ്. പ്രതിഷേധക്കാർ ഗേറ്റ് തള്ളിമാറ്റി വാഹനങ്ങളെ കടത്തി വിട്ടു.
20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് യാത്ര സൗജന്യമാക്കണമെന്നാണാവശ്യം ഇന്നലെ നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നില്ല. പൂന്തുറയിൽ നിന്ന് മീൻ പിടിക്കാൻ വിഴിഞ്ഞത്തേക്ക് പോകുന്ന മൽസ്യത്തൊഴിലാളികളെയും ടോൾ ബാധിക്കുമെന്നാണ് പരാതി. 285 രൂപ കൊടുത്താൽ പ്രദേശ വാസികൾക്ക് ഒരു മാസം യാത്ര ചെയ്യാമെന്നാണ് നിലവിലുള്ള ഉത്തരവ്. ഫാസ്റ്റ് ടാഗുള്ള കാറുകൾക്ക് ഒരു ഭാഗത്തേക്ക് 70 രൂപ, ഇല്ലെങ്കിൽ 140 രൂപ ടോൾ കൊടുക്കണം.