കോട്ടയം:യുവാവിനെ കൊന്ന് പൊലീസ് സ്റ്റേഷന് മുമ്ബില്‍ കൊണ്ടിട്ട കേസില്‍ അറസ്റ്റിലായ ജോമോന്‍ വീണ്ടും കോട്ടയത്തെത്തിയത് ഗുണ്ടാസ്വാധീനം പുനഃസ്ഥാപിക്കാന്‍.
എറണാകുളം റേഞ്ച് ഐജിയായിരുന്നു നവംബറില്‍ ജോമോനെ കാപ്പ ചുമത്തി നാട് കടത്തിയത്. ഇതോടെ ജോമോന് നാട്ടില്‍ ഗുണ്ടാമേഖലയിലെ സ്വാധീനം നഷ്ടപ്പെട്ടെന്ന ഭയമുണ്ടായി. എതിര്‍സംഘത്തിലെ നേതാവിനെ വകവരുത്തി സാമ്രാജ്യം ഉറപ്പിക്കാന്‍ ഇയാള്‍ ലക്ഷ്യമിട്ടു.
ഇതിനിടെയാണ് സൂര്യന്‍ എന്നറിപ്പെടുന്ന ശരത്രാജ് എന്ന ക്രിമിനലുമായി ഷാന്‍ബാബുവിന് പരിചയമുണ്ടെന്നുള്ള വിവരം ജോമോന് കിട്ടുന്നത്. ഇതാണ് ഷാനിനെ തട്ടിക്കൊണ്ടുപോകാന്‍ പ്രേരിപ്പിച്ചത്. ജോമോന്റെ സംഘാംഗത്തെ സൂര്യന്‍ മുമ്ബ് മര്‍ദിച്ചിരുന്നു. ഇതാണ് ഇവര്‍ തമ്മിലുള്ള വൈരാഗ്യത്തിന് കാരണം. ഷാനില്‍നിന്ന് സൂര്യന്‍ എവിടെയുണ്ടെന്നുള്ള വിവരം അറിയാമെന്ന് ജോമോന്‍ കരുതി. കൊല്ലാന്‍ ഉദ്ദേശമില്ലായിരുന്നു എന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. ഷാനിന്റെ മുഖത്തും ദേഹത്തുമാകെ അടിയേറ്റ പാടുകളുണ്ട്. കമ്ബിവടി കൊണ്ടുള്ള അടിയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. തനിച്ചാണ് കൊല നടത്തിയതെന്നാണ് പ്രതി ആദ്യം പറഞ്ഞത്.
“ഞാനിവനെ കൊന്നു’
മൃതദേഹം തോളിലേറ്റി കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുമ്ബിലെത്തി ജോമോന്‍ വിളിച്ചു പറഞ്ഞു: “”ഞാനിവനെ കൊന്നു”. ഇത് കേട്ടാണ് പൊലീസുകാര്‍ പുറത്തേക്ക് വന്നത്. ഞാനൊരു ഗുണ്ടയെ കൊന്നെന്നും, അയാള്‍ മറ്റൊരു ഗുണ്ടാസംഘത്തിലെ അംഗമാണെന്നും പറഞ്ഞ ശേഷം ജോമോന്‍ ഓടാന്‍ നോക്കി. പൊലീസ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
ഞായറാഴ്ച രാത്രി ഒമ്ബതരയോടെയാണ് ഷാനിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. ഷാനിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായപ്പോള്‍ രാത്രി 1.30ന് അമ്മയും സഹോദരിയും സ്റ്റേഷനിലെത്തി പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിവരവെയാണ് ഷാനിന്റെ മൃതദേഹവുമായി പ്രതി സ്റ്റേഷനിലെത്തിയത്. ലഹരി ഉപയോഗിച്ച് സ്വബോധമില്ലാത്ത അവസ്ഥയിലായിരുന്നതിനാല്‍ ആദ്യമൊന്നും ഇയാളില്‍നിന്ന് കൂടുതല്‍ വിവരങ്ങളറിയാന്‍ കഴിഞ്ഞിരുന്നില്ല.
നാല് ക്രിമിനില്‍ കേസുകളില്‍ വിചാരണ നേരിടുന്നയാളാണ് ജോമോന്‍. കഴിഞ്ഞവര്‍ഷം ആഗസ്തില്‍ കഞ്ഞിക്കുഴിയില്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്ത കേസില്‍ പ്രതിയാണ്. കോട്ടയത്തെയും പരിസരത്തെയും ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ ഒരുവിഭാഗത്തിന്റെ തലവനും ജോമോനാണ്. നാടിന് വലിയ ഉപദ്രവമായപ്പോഴാണ് കാപ്പ ചുമത്തി നാടുകടത്തിയത്.