ഹൈദരാബാദ്: ലോകശ്രദ്ധയാകർഷിക്കുന്ന മറ്റൊരു ശില്പം കൂടി ഉയരുന്നു. ഇന്ത്യയിലെ മഹാഋഷിമാരുടെ ഗണത്തിലെ രാമാനുജാചാര്യരുടെ പ്രതിമയാണ് ഹൈദരാബാദിൽ നിർമ്മിച്ചിരിക്കുന്നത്. ഫെബ്രുവരി 5ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമയുടെ അനാച്ഛാദനം നിർവ്വഹിക്കും.
ലോകത്ത് ഇന്ന് നിലവിലുള്ളതിൽ ഇരിക്കുന്ന രീതിയിലുള്ള ശില്പങ്ങളിൽ വലുപ്പത്തിൽ രണ്ടാമത്തേതാണ് രാമാനുജാചാര്യരുടെ പ്രതിമ എന്നതും സവിശേഷതയാണ്. ഹൈദരാബാദ് നഗരത്തിന് പുറത്തായി 45 ഏക്കറിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ചിന്നജീയാർ ആശ്രമത്തിന്റെ ഉടമസ്ഥതയിലാണ് രാമാനുജാചാര്യ പ്രതിമയും അതിരിക്കുന്ന സ്ഥലവും. ആഗോളതലത്തിലെ ആശ്രമത്തിന്റെ അനുയായികൾ സംഭാവന ചെയ്ത 1000 കോടിരൂപയ്‌ക്കാണ് രാമാനുജാചാര്യ പ്രതിമയും ഗവേഷണകേന്ദ്രവും മ്യൂസിയവും പണിതീർ ത്തിരിക്കുന്നത്.
പ്രതിമ ഇരിക്കുന്ന മണ്ഡപത്തിനകത്തെ ക്ഷേത്രത്തിൽ 120 കിലോ സ്വർണ്ണത്തിൽ തീർത്ത രാമാനുജാചാര്യരുടെ വിഗ്രഹവും മറ്റൊരു പ്രത്യേകതയാണ്. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഫെബ്രുവരി 13ന് ക്ഷേത്രം രാജ്യത്തിന് സമർപ്പിക്കും. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അദ്ധ്യക്ഷത വഹിക്കുന്ന വിവിധ പരിപാടികൾ 2-ാം തിയതിയോടെ ആരംഭിക്കും. 1000 വർഷത്തെ ഇന്ത്യൻ വിജ്ഞാനത്തിന്റെ വിവിധ വശങ്ങൾ വെളിവാക്കുന്ന സെമിനാറുകളും വീഡിയോ പ്രദർശനവും നടക്കു മെന്നും ആശ്രമം അധികൃതർ അറിയിച്ചു.