തിരുവനന്തപുരം : ലോക സാമ്പത്തിക ഫോറത്തിന്റെ സമ്മേളന വേദിയിലെ പ്രസംഗം തടസ്സപ്പെട്ടതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ച കേരള സർവ്വകലാശാല പ്രൊഫസറും, ട്വന്റി ഫോർ ന്യൂസ് മുൻ അവതാരകനുമായ ഡോ. അരുൺ കുമാറിനെ വിമർശിച്ച് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണൻ. പ്രധാനമന്ത്രിയ്‌ക്കെതിരെ വ്യാജ പോസ്റ്റിട്ട് സ്വയം മണ്ടനാകുന്ന അരുൺ കുമാറിന്റെ നിലവാര തകർച്ചയിൽ സഹതപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അരുൺ കുമാറിനെതിരെ ഗോപാലകൃഷ്ണൻ ഗവർണർക്കും, സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു വിമർശനം.
വികാരവും വിരോധവും വരുമ്പോൾ മണ്ടക്ക് മണ്ഡരി ബാധിച്ച് മണ്ടൻമാരാകുമെന്ന് കേട്ടിട്ടുണ്ട്. ബുദ്ധിജീവികൾ ചിലപ്പോൾ മണ്ടൻമാരുടെ സ്വഭാവം കാണിക്കും. അവരുടെ തലയിൽ രോമം മുളക്കില്ലന്ന് പറഞ്ഞ് കേട്ടിട്ടില്ല, പക്ഷെ കണ്ടറിയുന്നു. കളവ് പറഞ്ഞ് വിതണ്ഡവാദം ഉന്നയിച്ച് വിരോധം തീർക്കലാണ് താങ്കൾ അടക്കം കേരളത്തിലെ പല മോദി വിരുദ്ധരുടേയും സ്വഭാവമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
ചാനൽ അവതാരകനായി പതിനെട്ടടവും നോക്കിയിട്ടും ഒന്നും പറ്റാതെ വന്നപ്പോൾ കളവ് പറഞ്ഞ് മോദിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട് സ്വയം മണ്ടനാകുന്ന എന്റെ സുഹൃത്തിന്റെ നിലവാര തകർച്ചയിൽ ഞാൻ സഹതപിക്കുന്നു. രാമായണത്തിന് പകരം രാമായണം മാത്രം എന്ന പോലെ മോദിക്ക് പകരം മോദി മാത്രമെയുള്ളു എന്ന് ഇനിയെങ്കിലും അറിയുക. അഴിമതിയുടെ കറയോ, ആരോപണമോ ഇല്ലാതെ രണ്ട് പതിറ്റാണ്ട് കാലത്തെ രാഷ്‌ട്രീയ സാരഥ്യം, സ്വന്തം ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച് രണ്ടാം വട്ടം പ്രധാനമന്ത്രിയായ അഴിമതിയുടെ കറപുരളാത്ത വ്യക്തിത്വം ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ മോദി മാത്രം.
ടെലിപ്രോംപ്റ്ററിന്റെ പേരിൽ കളവ് പറഞ്ഞ് പ്രധാനമന്ത്രിയെ അപമാനിച്ച കേരള സർവ്വകലാശാല അസി. പ്രൊഫ. അരുൺ കുമാറിന് വ്യക്തിത്വമുണ്ടെങ്കിൽ താങ്കളുടെ കളവായ ഫേസ്ബുക്ക് പോസ്റ്റിന്റെ യാഥാർത്ഥ്യം പ്രമുഖ മലയാള പത്രം വെളിയിൽ കൊണ്ടുവന്ന സാഹചര്യത്തിൽ മാപ്പ് പറഞ്ഞ് പോസ്റ്റ് പിൻവലിക്കണം. അല്ലെങ്കിൽ നിലപാടില്ലാത്ത മുന്നാം കിട രാഷ്‌ട്രീയക്കാരന്റെ ഉടുതുണി നഷ്ടപ്പെട്ട ശേഷമുള്ള നിലപാട് തറയിലെ വളുവള തുള്ളലായി താങ്കളെ കാണേണ്ടിവരുമെന്നും ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.