Thursday, April 25, 2024
HomeKeralaവംശനാശത്തിന്റെ വക്കിലെത്തിയ വെച്ചൂര്‍പ്പശുക്കളെ തിരികെക്കൊണ്ടുവന്ന ടീച്ചര്‍.

വംശനാശത്തിന്റെ വക്കിലെത്തിയ വെച്ചൂര്‍പ്പശുക്കളെ തിരികെക്കൊണ്ടുവന്ന ടീച്ചര്‍.

തൃശൂര്‍: വെച്ചൂര്‍പ്പശു പരിരക്ഷണത്തിനു മുന്നിട്ടിറങ്ങിയ ഡോ.

ശോശാമ്മ ഐപ്പിന് പത്മശ്രീ കിട്ടുമ്ബോള്‍ അത് മൃഗ സംരക്ഷണത്തിനുള്ള രാജ്യത്തിന്റെ അംഗീകാരമാണ്. വംശനാശത്തിന്റെ വക്കിലെത്തിയ വെച്ചൂര്‍പ്പശുക്കളെ തിരികെക്കൊണ്ടുവന്ന ടീച്ചര്‍. കുട്ടിക്കാലം മുതല്‍ വെച്ചൂര്‍പ്പശുക്കളെക്കുറിച്ച്‌ അറിയാമായിരുന്നു ടീച്ചറിന്. വീട്ടില്‍ വളര്‍ത്തിയിരുന്നു. അമ്മയായിരുന്നു പശുവിനെ കറക്കുക. പച്ചപ്പാലായി ഞങ്ങള്‍ക്കു തരും. അങ്ങനെ വെച്ചൂര്‍പ്പശുവിന്റെ പച്ചപ്പാല്‍ ധാരാളം കുടിച്ചായിരുന്നു വളര്‍ന്നത്-ഈ ഓര്‍മ്മകളില്‍ നിന്നായിരുന്ന വെച്ചൂര്‍പ്പശുവിനെ തേടിയുള്ള യാത്ര. അത് വെറുതെയുമായില്ല.

രാജ്യത്തെ വെറ്ററിനറി സമൂഹത്തിനും അഭിമാന നിമിഷമാണ് പത്മ 2022 പുരസ്‌കാര പ്രഖ്യാപനം. ഇത്തവണ മൂന്നു വെറ്ററിനറി ഡോക്ടര്‍മാര്‍ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായിട്ടുണ്ട്. ഡോ. ശോശാമ്മ ഐപ്പിനെ കൂടാതെ മുന്‍ എന്‍ഡിആര്‍ഐ ഡയറക്ടര്‍ ഡോ. മോത്തി ലാല്‍ മദന്‍, ഐസിഎര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. എസ്. അയ്യപ്പന്‍ എന്നിവരും പത്മശ്രീ നേടി. ആസാമില്‍നിന്നുള്ള ആനചികിത്സാ വിദഗ്ധന്‍ ഡോ. കുഷാല്‍ കോന്‍വാര്‍ ശര്‍മയ്ക്ക് 2020ല്‍ പത്മശ്രീ ലഭിച്ചിരുന്നു. നാടന്‍ കന്നുകാലി ഇനമായ വെച്ചൂര്‍പ്പശുക്കള്‍ ഇന്ന് കേരളത്തില്‍ സജീവമായതിനും അവയ്ക്ക് ബ്രീഡ് പദവി ലഭിച്ചതിനും കാരണഭൂത ശോശാമ്മ ടീച്ചറാണ്.

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ചിന്തിക്കും മുമ്ബേ തനത് പശുക്കളുടെ സംരക്ഷണം സ്വപ്നം കണ്ടിരുന്നു, തൃശൂര്‍ മണ്ണുത്തി വെറ്ററിനറി കോളേജിലെ റിട്ട. പ്രൊഫസര്‍ ഡോ. ശോശാമ്മ ഐപ്പ്. കോളേജിലെ മാഗസിനില്‍ കേരളത്തിന്റെ സ്വന്തം പശുക്കളെപ്പറ്റി ലേഖനം തയ്യാറാക്കാനായി തുടങ്ങിയ അന്വേഷണം വെച്ചൂര്‍ പശുവിന്റെ സംരക്ഷണത്തിലേക്ക് നയിച്ചു. കോളേജിലെ ഏതാനും കുട്ടികളോടൊപ്പം തുടങ്ങിയ അന്വേഷണത്തില്‍ വെച്ചൂര്‍ പശുക്കള്‍ നശിക്കുകയാണെന്ന് മനസിലായി. തുടര്‍ന്ന് ഒറിജിനല്‍ വെച്ചൂര്‍ പശുക്കള്‍ക്കായി തെരച്ചില്‍ തുടങ്ങുകയായിരുന്നു.

അങ്ങനെ കിട്ടിയ നാലഞ്ച് പശുക്കളെ കോളേജില്‍ കൊണ്ടുവന്ന് കുട്ടികളുടെ സഹായത്തോടെ പുലര്‍ത്തി. വീണ്ടും അന്വേഷണം തുടര്‍ന്നു. കിട്ടിയവയെ വില കൊടുത്തു വാങ്ങി. പശുക്കളുടെ എണ്ണം എട്ടായി. ഇവ പെറ്റുപെരുകി 20 എണ്ണമായി. വെറ്ററിനറി കോളേജിലെ ജെനിറ്റിക്സ് പ്രൊഫസറായിരുന്നു അന്ന് ഡോ. ശോശാമ്മ ഐപ്പ്. കാര്‍ഷിക സര്‍വകലാശാലയുടെ സഹായം കൊണ്ടാണ് വെച്ചൂര്‍ പശുക്കളെ സംരക്ഷിച്ചത്. 2001ല്‍ തൃശൂര്‍ വെറ്ററിനറി കോളേജില്‍ നിന്ന് നാഷണല്‍ ബ്യൂറോ ഒഫ് അനിമല്‍ ജനിറ്റിക്സിന്റെ ഡയറക്ടറായി വിരമിച്ചു.

വെച്ചൂര്‍ പശു വംശനാശത്തിലേക്ക് പോവുകയാണെന്ന് അറിഞ്ഞപ്പോള്‍ എങ്ങനെയെങ്കിലും സംരക്ഷിക്കണമെന്നു തോന്നി. അങ്ങനെയാണ് 1989ല്‍ വെച്ചൂര്‍പ്പശു പരിരക്ഷണ പദ്ധതിയുമായി മുന്നിട്ടിറങ്ങിയത്. കൂടെയുണ്ടായിരുന്ന വെറ്ററിനറി വിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയുമെല്ലാം പിന്തുണയും പരിശ്രമവും ടീച്ചറിനെ വിജയപഥത്തിലെത്തിച്ചു. അന്ന് വെച്ചൂര്‍ പശു ഒരിടത്തും കിട്ടാനില്ലായിരുന്നു. പക്ഷേ ടീച്ചര്‍ പ്രതീക്ഷ കൈവിട്ടില്ല. അന്വേഷണം തുടര്‍ന്നു.

ഏറെ ശ്രമകരമായിരുന്നു. ഒരിടത്തും കിട്ടാനില്ലാത്ത അവസ്ഥ. ആരോടു ചോദിച്ചാലും പശു ഇല്ല എന്ന മറുപടി മാത്രം. നാരായണ അയ്യര്‍ പറഞ്ഞതനുസരിച്ച്‌ മനോഹരന്റെ വീട്ടിലെത്തി. അവര്‍ക്ക് പശുക്കളെ ഞങ്ങള്‍ക്കു തരാന്‍ മനസുണ്ടായിരുന്നില്ല. കാരണം, അവരുടെ മൂത്ത കുട്ടി ഉണ്ടായപ്പോള്‍ കുട്ടിക്ക് പാല്‍ നല്‍കുന്നതിനായി മനോഹരന്റെ ഭാര്യ മേദിനിയുടെ വീട്ടില്‍നിന്നു കൊടുത്ത പശുവായിരുന്നു അത്. കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്തിയപ്പോള്‍ വില പോലും പറയാതെ മനോഹരന്‍ ഞങ്ങള്‍ക്കു തരികയായിരുന്നു-ആദ്യ പശുവിനെ കിട്ടിയത് ഇങ്ങനെയാണ്.

അതിന് ശേഷവും പശുവിനായുള്ള അന്വേഷണം തുടര്‍ന്നു. പിന്നീട് ഐമനത്തുനിന്ന് സാമാന്യം തരക്കേടില്ലാത്ത രണ്ടെണ്ണത്തിനെ കിട്ടി. വീണ്ടും അന്വേഷണം തുടര്‍ന്നു. ഒടുവില്‍ പട്ടിമറ്റത്തുനിന്ന് എല്ലാ ലക്ഷണങ്ങളുമൊത്ത ഒരു കാളയെ കിട്ടി. അങ്ങനെയാണ് പ്രജനന പദ്ധതി ആരംഭിക്കുന്നത്. അത് വിജയവുമായി. യൂണിവേഴ്‌സിറ്റിയുടെ പിന്തുണ ഒന്നുകൊണ്ടു മാത്രമാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞതെന്നും ടീച്ചര്‍ പറയുന്നു. വെച്ചൂര്‍പ്പശു പരിരക്ഷണ പദ്ധതിയുമായി മുന്നോട്ടുപോകുമ്ബോള്‍ അന്ന് ഇന്ത്യയില്‍ 26 അംഗീകൃത കന്നുകാലി ജനുസുകളുണ്ടായിരുന്നു. കേരളത്തില്‍നിന്ന് ഒരു ബ്രീഡ് പോലും ഉണ്ടായിരുന്നില്ല. ഇവയെ എങ്ങനെയെങ്കിലും ബ്രീഡ് ആക്കി എടുക്കണം എന്നുള്ളതുകൊണ്ട് കൂടുതല്‍ പഠനങ്ങള്‍ നടത്തി. ഒടുവില്‍ വെച്ചൂര്‍പ്പശു കേരളത്തിന്റെ സ്വന്തം ബ്രീഡ് ആയി മാറി.

മൂന്നു പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ആരംഭിച്ച, ഇപ്പോളും തുടര്‍ന്നുപോരുന്ന ദൗത്യത്തിലൂടെ ഡോ. ശോശാമ്മ ഐപ്പ് എന്ന ശോശാമ്മ ടീച്ചര്‍ മലയാളിയുടെ അഭിമാനമാ.ി മാറി. ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിച്ചെങ്കിലും വെച്ചൂര്‍ പശുക്കളുടെ വംശശുദ്ധി ഉറപ്പുവരുത്തുന്നതിനും സംരക്ഷണ ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിനുമായി ശോശാമ്മ ടീച്ചറുടെ നേതൃത്വത്തില്‍ വെച്ചൂര്‍ പശു കണ്‍സര്‍വേഷന്‍ ട്രസ്റ്റ് ഇന്ന് സജീവമായി രംഗത്തുണ്ട്.

വെച്ചൂര്‍പ്പശുക്കളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിച്ചതു മുതലുള്ള വിവരങ്ങള്‍ പങ്കുവച്ച്‌ ടീച്ചര്‍ എഴുതിയ ‘വെച്ചൂര്‍പ്പശു പുനര്‍ജന്മം’ എന്ന പുസ്തകം ഈ മാസം ആദ്യം കോട്ടയത്ത് പ്രകാശനം ചെയ്തു. 1989ല്‍ ഡോ. ശോശാമ്മ ഐപ്പിന്റെ നേതൃത്വത്തില്‍ ഒരു പറ്റം യുവ ഡോക്ടര്‍മാര്‍ വെച്ചൂര്‍പ്പശുക്കള്‍ക്കായി ഇറങ്ങിത്തിരിച്ചപ്പോള്‍ വെല്ലുവിളികള്‍ ഏറെയായിരുന്നു. കര്‍ഷകനായ നാരായണ അയ്യര്‍ വഴി മനോഹരന്‍ എന്ന വ്യക്തിയുടെ വീട്ടില്‍നിന്ന് ലക്ഷണമൊത്ത ഒരു വെച്ചൂര്‍ പശുവിനെ ലഭിച്ചതു മുതല്‍ വെച്ചൂര്‍പ്പശു സംരക്ഷണ ദൗത്യം ആരംഭിക്കുകയായിരുന്നു.

പത്മശ്രീക്ക് മുമ്ബ് ലോക ഭക്ഷ്യകാര്‍ഷിക സംഘടനയുടെയും (എഫ്.എ.ഒ.), ഐക്യരാഷ്ട സംഘടനയുടെ വികസന പ്രോജക്ടിന്റെയും (യു.എന്‍.ഡി. പി.) അംഗീകാരങ്ങള്‍ ലഭിച്ചു ടീച്ചറിന്. മണ്ണുത്തിയില്‍ ഇന്ദിരാനഗറിലാണ് താമസിക്കുന്നത്. പരേതനായ എബ്രഹാം വര്‍ക്കി (റിട്ട. പ്രൊഫസര്‍, കാര്‍ഷിക സര്‍വകലാശാല)യാണ്. ഡോ. മിനിയും ജോര്‍ജുമാണ് മക്കള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular