ഒറിഗൺ ∙ ഒറിഗൺ സംസ്ഥാനത്ത് ഡൽറ്റാ വേരിയന്റിന്റെ അതിവേഗ വ്യാപനത്തെ പ്രതിരോധിക്കുന്നതിന് ഗവർണർ കേറ്റ് ബ്രൗൺ പൊതുസ്ഥലങ്ങളിലും മാസ്ക്ക് നിർബന്ധമാക്കി ഉത്തരവിറക്കി. ഓഗസ്റ്റ് 27 വെള്ളിയാഴ്ച മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.
വാക്സിനേറ്റ് ചെയ്തവർക്കും ഇതു ബാധകമാണെന്ന് ഗവർണറുടെ ഉത്തരവിൽ ചൂണ്ടികാണിക്കുന്നു. കോവിഡിനെ തടയുന്നതിന് ഏറ്റവും ഫലപ്രദമാർഗമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളത് മാസ്ക്ക് ധരിക്കുകയും, സാമൂഹിക അകലം പാലിക്കുകയാണെന്നും ഗവർണർ പറഞ്ഞു.
കഴിഞ്ഞ വർഷം കോവിഡ് 19 സ്ഥിരീകരിക്കുന്ന രോഗികളേക്കാൾ കൂടുതൽ സാധ്യത ഇപ്പോൾ വ്യാപിച്ചിരിക്കുന്ന ഡൽറ്റാ വേരിയന്റിനാണെന്ന് സംസ്ഥാന ഹെൽത്ത് ഓഫിസർ ഡോ. ഡീൻ സൈഡ് ലിൻജർ അഭിപ്രായപ്പെട്ടു. നാസാദ്വാരത്തിലൂടെ എളുപ്പം ഡൽറ്റ വേരിയന്റ് വ്യാപിക്കുമെന്നും ഡോക്ടർ പറഞ്ഞു.
പുറത്ത് മാസ്ക്ക് ധരിക്കണമെന്നതു നിർബന്ധമാണെങ്കിലും കുടുംബാംഗങ്ങൾ ഒത്തുചേരുമ്പോൾ മാസ്ക്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നവരുടേയും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടേയും എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുകയാണെന്നും മാസ്ക്കും, വാക്സിനേഷനും മാത്രമേ ഇതിനൊരു പ്രതിവിധിയുള്ളുവെന്നും ഗവർണർ പറഞ്ഞു.
വാക്സിനേറ്റ് ചെയ്യാത്തവർ ഉടനെ വാക്സിനേറ്റ് ചെയ്യണമെന്നും, അതിനുള്ള എല്ലാ ക്രമീകരണങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും ഗവർണർ ബ്രൗൺ പറഞ്ഞു.
പി. പി. ചെറിയാൻ