അബുദാബി∙ പ്രതികൂല കാലാവസ്ഥയിലും പ്രകൃതിയെ നെഞ്ചോട് ചേർത്ത് യുഎഇ. പത്തു കോടി കണ്ടൽ ചെടികൾ നട്ടുപിടിപ്പിച്ച് മരുഭൂമിയെ കൂടുതൽ ഹരിതാഭമാക്കാനുള്ള യജ്ഞത്തിനും തുടക്കമായി. വിവിധ എമിറേറ്റുകളിലെ പദ്ധതികളിലൂടെ 8 വർഷത്തിനകം ലക്ഷ്യം കാണും.
നിലവിലുള്ള കണ്ടൽകാടുകൾക്ക് പുറമെയാണ് പുതിയ ഹരിതവൽക്കരണ പദ്ധതികൾ. രാജ്യത്തിന്റെ ഹരിതവത്ക്കരണത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച അബുദാബിയിലെ ജുബൈൽ ഐലൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്പനി ദ്വീപിൽ 10 വർഷത്തിനകം 10 ലക്ഷം കണ്ടൽ മരങ്ങൾ നടുമെന്ന് പ്രഖ്യാപിച്ചു.
ഒരു കോടി ദിർഹമാണ് ഇതിനു ചെലവ് കണക്കാക്കുന്നത്. ഇതിന്റെ ഭാഗമായി 3.5 ലക്ഷം തൈകൾ നട്ടു. കൂടാതെ 5 വർഷത്തിനകം 1.82 ലക്ഷം കണ്ടൽ ചെടികൾ കൂടി നട്ടുപിടിപ്പിക്കാൻ ഇത്തിഹാദ് എയർവേയ്‌സുമായി കമ്പനി ധാരണയായി. ദ്വീപിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന് ഇതിലൂടെ സാധിക്കുമെന്ന്കമ്പനി അറിയിച്ചു.