മിഷിഗൺ ∙ മിഷിഗൺ ഗവർണർ ഗ്രച്ചൻ വിറ്റ്‍മെറെ തട്ടികൊണ്ടുപോകുന്നതിനു ഗൂഡാലോചന നടത്തിയ കേസിൽ പ്രതിയായ 25 വയസ്സുകാരൻ ടൈ ഗാർബിന് 6 വർഷത്തെ ജയിൽ ശിക്ഷ. യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി റോബർട്ട് ജോൺകർ ആണു ശിക്ഷ വിധിച്ചത്.
ഒരു ഡസനിലധികം പേർ പ്രതികളായുള്ള ഈ ഗൂഢാലോചനയിൽ അഞ്ചു പേർ കുറ്റം നിഷേധിച്ചിരുന്നു. അവരുടെ വിചാരണ ഒക്ടോബറിൽ ആരംഭിക്കും. ടൈ ഗാർബിന് 75 മാസത്തെ തടവും തുടർന്നു മൂന്നു വർഷത്തേക്ക് നല്ല നടപ്പും, 2500 ഡോളർ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. എയർപ്ലെയ്ൻ മെക്കാനിക്കാണ് ടൈ ഗാർബിൻ.
വിധി പ്രസ്താവിച്ച ഉടനെ ഗവർണറോടും കുടുംബാംഗങ്ങളോടും ചെയ്ത തെറ്റിനു മാപ്പപേക്ഷിക്കുന്നുവെന്ന് പ്രതി കോടതിയിൽ പറഞ്ഞു. ഞാൻ എന്താണ് ചെയ്തതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ലെന്നും പ്രതി പറഞ്ഞു.
സംസ്ഥാന ഗവൺമെന്റിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഗൂഡാലോചനയിൽ 2000 ഒക്ടോബർ 8 ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലാണ് പതിമൂന്ന് പേരെ അറസ്റ്റ് ചെയ്തത്. ഇതിൽ പകുതി പേർ പാരാമിലിട്ടറി മിലിട്ടിയ ഗ്രൂപ്പിലെ അംഗങ്ങളാണ്.
കോവിഡ് 19 ആരംഭത്തിൽ ഗവർണർ സ്വീകരിച്ച അടിയന്തിര നടപടികളെ തുടർന്ന് അവർക്ക് ലഭിച്ച അംഗീകാരവും, സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
സായുധരായ പ്രതിഷേധക്കാർ ഏപ്രിൽ 30ന് മിഷിഗൺ സംസ്ഥാന തലസ്ഥാനത്തേക്ക് ഇരച്ചുകയറുകയും ചെയ്തിരുന്നു. ഇവരുടെ ഉയർച്ചയിൽ വിറളി പിടിച്ച ചിലരാണ് തട്ടികൊണ്ടുപോകൽ ആസൂത്രണം ചെയ്തു.