കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണസംഘത്തെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഉള്‍പ്പെടെ ആറ് മൊബൈല്‍ ഫോണ്‍ തിങ്കളാഴ്ച ഹൈകോടതിയില്‍ ഹാജരാക്കും.
ദിലീപിന്റെ മൂന്ന് ഫോണ്‍, സഹോദരന് അനൂപിന്റെ രണ്ട്, സഹോദരീഭര്‍ത്താവ് സൂരജിന്റെ ഒരു ഫോണ്‍ എന്നിവയാണ് ഹാജരാക്കുന്നത്. രണ്ട് ഐ ഫോണ്‍ ഉള്‍പ്പെടെയാണ് ദിലീപിന്റെ മൂന്ന് ഫോണുകള്‍ എത്തിക്കുന്നത്.
മുംബൈയില്‍ താന്‍ സ്വന്തം നിലക്ക് ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണെന്ന് ദിലീപ് പറഞ്ഞ രണ്ട് ഫോണ്‍ ഞായറാഴ്ച വൈകീട്ടോടെ എത്തിച്ചെന്നാണ് വിവരം. മുദ്രവെച്ച കവറില്‍ തിങ്കളാഴ്ച രാവിലെ രജിസ്ട്രാര്‍ക്ക് മുന്നില്‍ ഫോണുകള്‍ ഹാജരാക്കും. തുടര്‍ന്ന് ഏതുതരത്തിലെ ശാസ്ത്രീയ പരിശോധനക്ക് അയക്കുമെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും.
പ്രതികള്‍ ഫോണുകള്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചതാണെന്നും അതിനാല്‍ ഇത് നിര്‍ണായക തെളിവാണെന്നുമാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഫോണുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ സ്വന്തം നിലക്ക് ശാസ്ത്രീയ പരിശോധനക്ക് അയച്ചതായാണ് ദിലീപ് ക്രൈംബ്രാഞ്ചിന് മറുപടി നല്‍കിയത്. ഇതോടെയാണ് വിഷയം കോടതിയിലെത്തിയത്.
കോടതിക്ക് കൈമാറുന്ന ആറ് ഫോണും ഫോറന്‍സിക് പരിശോധനക്ക് നല്‍കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെടും. എന്നാല്‍, കേരളത്തില്‍ നിലവിലെ ഫോറന്‍സിക് പരിശോധനകേന്ദ്രം ക്രൈംബ്രാഞ്ചിന് കീഴിലാണെന്നും ഇവിടെ പരിശോധനക്ക് നല്കിയാല് ഫോണുകളില്‍ കൃത്രിമം നടക്കുമെന്നും ദിലീപ് കോടതിയില്‍ അറിയിച്ചിട്ടുണ്ട്. അതിനാല്‍ കേരളത്തിന് പുറത്ത് ഐ.ടി നിയമപ്രകാരം പരസ്യപ്പെടുത്തിയിട്ടുള്ള ലാബുകളില്‍ പരിശോധനക്ക് നല്കാന് സാധ്യതയുണ്ട്. ദിലീപിന്റെ കൈവശമുള്ള മറ്റൊരു ഫോണും ഹാജരാക്കണമെന്ന കാര്യം പ്രോസിക്യൂഷന് തിങ്കളാഴ്ച കോടതിയില്‍ ഉന്നയിക്കാനിടയുണ്ട്.
അതേസമയം, എറണാകുളം എം.ജി റോഡിലെ ഫ്ലാറ്റില്‍ ദിലീപിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നെന്ന കണ്ടെത്തലുമായി ബന്ധപ്പെട്ട് ഏതാനും ചിലരുടെ മൊഴിയെടുത്തതായാണ് വിവരം. 2017 ഡിസംബറില്‍ ഗൂഢാലോചന നടന്നെന്നാണ് കണ്ടെത്തല്‍.