വാഷിങ്ടൻ ഡി സി ∙ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ചാവേർ ആക്രമണത്തിൽ യുഎസ് സൈനികർ മരിച്ച സംഭവത്തിൽ ഉത്തരവാദികളായവർക്ക് മാപ്പുനൽകില്ലെന്നും, തിരിച്ചടിക്കുമെന്നും പ്രതിജ്ഞയെടുത്ത് ബൈഡൻ. ബൈഡന്റെ പ്രസ്താവന പുറത്തുവന്ന് മണിക്കൂറുകൾക്കകം യുഎസ് മിലിട്ടറി ഐഎസിനു ക്കുനേരെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഐഎസ് ആസൂത്രകൻ കൊല്ലപ്പെട്ടതായി പെന്റഗൺ അറിയിച്ചു.
അഫ്ഗാനിസ്ഥാൻ നംഗഹർ പ്രൊവിൻസിൽ നടത്തിയ ആക്രമണത്തിലാണ് ഐഎസ് ആസൂത്രകൻ കൊല്ലപ്പെട്ടതെന്ന് യുഎസ് നേവി ക്യാപ്റ്റൻ ബിൽ അർബൻ വെളിപ്പെടുത്തി. ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. സിവിലിയൻമാർ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും ബിൽ പറഞ്ഞു.
അതേസമയം എയർപോർട്ട് ഗേറ്റുകളിൽ യാത്രക്കായി കാത്തുനിൽക്കുന്ന യുഎസ് പൗരന്മാരോട് ഉടൻ സ്ഥലം വിടണമെന്ന് കാബൂളിലെ യുഎസ് എംബസി ആവശ്യപ്പെട്ടു. ആക്രമണത്തിനുള്ള സാധ്യതയുള്ളതിനാലാണ് ഇങ്ങനെ ഒരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആഗസ്റ്റ് 14 മുതൽ 5000 ത്തിലധികം യുഎസ് പൗരന്മാരെ ഒഴിപ്പിച്ചതായി വൈറ്റ്ഹൗസ് വെളിപ്പെടുത്തി.
പി പി ചെറിയാൻ