കൊച്ചി: ചെരുപ്പുതുന്നല്‍ തൊഴിലാളിയെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അമ്മയും മകനും അറസ്റ്റിലായി.
ആലുവ കോമ്ബാറ ചാല പാടത്ത് കരിമുട്ടം വീട്ടില്‍ സോളി ബാബു (ഓട്ടോ റാണി 43), മകന്‍ സാവിയോ ബാബു(23) എന്നിവരാണ് പിടിയിലായത്. എറണാകുളം ജോസ് ജംഗ്ഷന് സമീപം ചെരുപ്പു തുന്നി ജീവിക്കുന്ന ജോയിയാണ് (കൊച്ചു ജോയി) കഴിഞ്ഞ മാസം 24ന് ആക്രമണത്തിന് ഇരയായത്. തലയ്ക്കും ദേഹത്തും വെട്ടേറ്റ ജോയി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ജോയി ഒന്നര വര്‍ഷം മുമ്ബാണ് ജോസ് ജംഗ്ഷനില്‍ ചെരുപ്പു തുന്നല്‍ തുടങ്ങിയത്. കഴിഞ്ഞ ഒക്ടോബറില്‍ ജോയിയും സോളിയും തമ്മില്‍ അടിപിടിയുണ്ടായി. സോളി സൗത്ത് ഗേള്‍സ് ഹൈസ്‌കൂളിന് സമീപം ഓട്ടോറിക്ഷ ഓടിക്കുന്നു എന്ന വ്യാജേന അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായിരുന്നു കാരണം. ജോയിയുടെ അടിയേറ്റ് അന്ന് സോളിയുടെ കൈയൊടിഞ്ഞു. ഈ കേസില്‍ അറസ്റ്റിലായ ജോയി ജാമ്യത്തിലിറങ്ങിയ ശേഷവും സോളിയെ സ്‌കൂളിന്റെ പരിസരത്തേക്ക് അടുപ്പിച്ചിരുന്നില്ല. ഇതോടെ സോളി തട്ടകം മേനക മറൈന്‍ ഡ്രൈവ് ഭാഗത്തേക്ക് മാറി. ഇവിടെവച്ച് കവര്‍ച്ചക്കേസില്‍ പിടിയിലായി. ഇതിന് കാരണം ജോയിയാണെന്ന് ഇവര്‍ ധരിച്ചു. ജോയിയെ വകരുത്താന്‍ ക്വട്ടേഷന്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പലകാരണങ്ങള്‍ പറഞ്ഞ് മകനെ തെറ്റിദ്ധരിപ്പിച്ച് ജോയിക്കെതിരെ തിരിച്ചു. ജോയിയെ സാവിയോ ബേസ് ബോള്‍ ബാറ്റിന് അടിച്ച് വീഴ്ത്തിയ ശേഷം വാക്കത്തിക്ക് വെട്ടുകയായിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസ് എസ്.എച്ച്.ഒ എസ്. വിജയ്ശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഡ്യൂക്ക് കുടുക്കി
സംഭവത്തിനു രണ്ട് ദിവസം മുമ്ബ് പ്രതികള്‍ കുടുംബസമേതം കോട്ടയത്ത് യൂണിവേഴ്സിറ്റിയില്‍ മകളുടെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യത്തിനായി പോവുകയാണെന്ന് പലരെയും വിളിച്ചു പറഞ്ഞു. ശേഷം കൂട്ടത്തോടെ ഫോണ്‍ ഓഫ് ചെയ്തു. പിന്നീട് കോട്ടയത്തേക്ക് പോയി. ഇതിനിടെ സാവിയോ കോട്ടയത്ത് നിന്ന് കാസര്‍കോട് പോകുകയാണെന്ന് അവിടെയുള്ളവരെ ധരിപ്പിച്ച് ഇറങ്ങി. അലുവയില്‍ ഇറങ്ങിയ ഇയാള്‍ ബൈക്കില്‍ എറണാകുളത്ത് എത്തി കൃത്യം നടത്തിയ ശേഷം കാസര്‍കോട്ടേക്ക് മുങ്ങി. എന്നാല്‍ ഡ്യൂക്ക് ബൈക്കില്‍ വന്ന സാവിയോയെ ആളുകള്‍ ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സാമൂഹൃ പ്രവര്‍ത്തനത്തിന്റെ മറവിലായിരുന്നു സോളി അനാശാസ്യ പ്രവര്‍ത്തനം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.