ഗാർലാന്റ് (ഡാലസ്) ∙ ഒരു മാസം മുമ്പ് ഗാർലാന്റ് കൺവീനിയന്റ് സ്റ്റോറിൽ അതിക്രമിച്ചു കയറി മൂന്നു കൗമാരക്കാരെ വെടിവച്ചു കൊലപ്പെടുത്തിയ പതിനാലു വയസ്സുക്കാരനെ കണ്ടെത്താനാകാതെ പൊലീസ്. പ്രതിയെ കുറിച്ചു വിവരം നൽകുന്നവർക്ക് 10,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചു.
2021 ഡിസംബർ 26 നായിരുന്നു സംഭവം. കൺവീനിയന്റ് സ്റ്റോറിന്റെ മുന്നിൽ നിർത്തിയ വാഹനത്തിൽ നിന്നാണ് പതിനാലുക്കാരനായ ഏബെൽ എലിയാസ് അക്കസ്റ്റ തോക്കുമായി സ്റ്റോറിൽ എത്തിയത്. ആ സമയത്തു അവിടെയുണ്ടായിരുന്ന മൂന്നു പേരെയും വെടിവച്ചു വീഴ്ത്തിയശേഷം അതേ വാഹനത്തിൽ തന്നെ ഏബെൽ രക്ഷപ്പെടുകയായിരുന്നു.
വാഹനം ഓടിച്ചു സ്റ്റോറിനു മുന്നിൽ ഏബെലിനെ ഇറക്കിവിട്ട പിതാവിനെ (റിച്ചാർഡ് എക്കൊസ്റ്റായെ) പൊലീസ് അറസ്റ്റു ചെയ്തു ഡാലസ് കൗണ്ടി ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. ഇത്രയും ദിവസം ചോദ്യം ചെയ്തിട്ടും മകനെ എവിടെയാണ് ഇറക്കിവിട്ടതെന്ന് വെളിപ്പെടുത്താൻ പിതാവ് തയാറായിട്ടില്ല. മകൻ തോക്കുമായിട്ടാണ് സ്റ്റോറിൽ എത്തിയതെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് ഇയാൾ വ്യക്തമാക്കി. കൊടുംകുറ്റവാളികളെ കണ്ടെത്തുന്ന യുഎസ് മാർഷൽസിന്റെ സഹായം ഗാർലാന്റ് പൊലീസിന് ലഭിക്കുന്നുണ്ട്. എന്നാൽ ഇതുവരെ ഏബെലിനെക്കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ലാ എന്നാണ് പൊലീസ് പറയുന്നത്.