വാഷിങ്ടൺ ഡിസി ∙ പാർക്ക്‌ലാന്റ് ഡഗ്‌ലസ് ഹൈസ്കൂളിൽ 2018 ഫെബ്രുവരി 14ന് ഉണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ട വിദ്യാർത്ഥി ജൊയാക്വിൻ ഒലിവറുടെ (17) പിതാവ് ഗൺ വയലൻസിനെതിരെ 160 അടി ഉയരമുള്ള ക്രെയ്നറുകളിൽ കയറി പ്രതിഷേധിച്ചു. വൈറ്റ് ഹൗസിനു സമീപം നിന്നിരുന്ന ക്രെയ്നിനു മുകളിൽ ഫെബ്രുവരി 14ന് ബാനറും, കൊല്ലപ്പെട്ട മകന്റെ ചിത്രവുമായാണ് കയറിയത്.
ഫ്ലോറിഡാ പാർക്ക്‌ലാന്റ് സ്കൂളിലുണ്ടായ വെടിവയ്പിൽ ഒലിവർ ഉൾപ്പെടെ 17 പേരാണു കൊല്ലപ്പെട്ടത്. സ്കൂളിലെ പൂർവ്വ വിദ്യാർഥിയായിരുന്നു വെടിവെപ്പു നടത്തിയത്.വെടിവയ്പിന്റെ നാലാം വാർഷികദിനത്തിൽ ഗൺവയലൻസിനെതിരെ കർശന നടപടി സ്വീകരിക്കാത്ത ബൈഡനെതിരെ പ്രതിഷേധിക്കുക എന്നതായിരുന്നു തന്റെ പ്രധാന ലക്ഷ്യമെന്നു പിതാവ് മാനുവേൽ പറഞ്ഞു. ക്രെയ്നറുകളിൽ പ്രതിഷേധ കുറ്റത്തിന് പൊലീസ് ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു.
45,000 പേർക്കാണ് ഗൺവയലൻസിൽ ജീവൻ നഷ്ടപ്പെട്ടതെന്ന് ഓർമ്മിപ്പിക്കുന്ന വലിയ ബാനറും ഇയാൾ ക്രെയ്നിനു മുകളിൽ കെട്ടിയിരുന്നു. മാനുവേലിന്റെ ഭാര്യയും ക്രെയ്നു സമീപം നിന്നിരുന്നു. കഴിഞ്ഞ ഡിസംബറിൽ മൂന്നാഴ്ചയാണു പ്രസിഡന്റ് ബൈഡനുമായി സംസാരിക്കണമെന്നാവശ്യപ്പെട്ടു ഇവർ വൈറ്റ് ഹൗസിന്റെ മുമ്പിൽ ചെലവഴിച്ചത്. ബൈഡനെ കാണാൻ കഴിഞ്ഞില്ല. എന്നാൽ ബൈഡന്റെ ഒരു എയ്ഡുമായി സംസാരിച്ചിട്ടും ഇതുവരെ കാര്യമായ യാതൊരു നടപടിയും ബൈഡൻ സ്വീകരിച്ചിട്ടില്ലെന്നും ഇവർ കുറ്റപ്പെടുത്തി.