കോവാക്സിൻ ഡെൽറ്റ, എവൈ.1 (ഡെൽറ്റ പ്ലസ്), ബി .1617.3 വകഭേദങ്ങൾക്കെതിരെ ഫലപ്രദമാണെന്ന് പഠനത്തിൽ കണ്ടെത്തി
കോവിഡ്-19ന് കാരണമാവുന്ന സാർസ് കോവി-2 വൈറസിന്റെ ഡെൽറ്റ വകഭേദം പരിവർത്തനം ചെയ്യപ്പെട്ടുണ്ടായ ഡെൽറ്റ പ്സസ് വകഭേദത്തെ ആദ്യമായി കണ്ടെത്തിയത് ഇന്ത്യയിൽ ഈ വർഷം ഏപ്രിലിലാണ്. ഇതിന് പിറകെ കോവിഡ് വാക്സിനായ കോ വാക്സിൻ ഈ വകഭേദത്തിൽ എത്രത്തോളം ഫലപ്രദമാണെന്ന് കണ്ടെത്താനുള്ള പഠനവും ആരംഭിച്ചു.
ഭാരത് ബയോടെക്കും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) ചേർന്നാണ് കോവാക്സിൻ വികസിപ്പിച്ചത്. ന്യൂട്രലൈസേഷൻ ആന്റിബോഡി ടൈറ്ററുകളിൽ നേരിയ കുറവ് ഉണ്ടായിരുന്നിട്ടും, കോവാക്സിൻ ഡെൽറ്റ, എവൈ.1 (ഡെൽറ്റ പ്ലസ്), ബി .1617.3 വകഭേദങ്ങൾക്കെതിരെ ഫലപ്രദമാണെന്ന് ഫലപ്രാപ്തി സംബന്ധിച്ച പഠനത്തിൽ കണ്ടെത്തി.
സാർസ് കോവി 2വിന്റെ ഡെൽറ്റ വകഭേദത്തെ ലോകാരോഗ്യ സംഘടന ആശങ്കയുടെ വകഭേദമായി (വിഒസി) തരംതിരിച്ചിട്ടുണ്ട്. ഈ വർഷം മാർച്ച്-മേയ് മാസങ്ങളിൽ ഇന്ത്യയിലുണ്ടായ രണ്ടാമത്തെ കോവിഡ് തരംഗവുമായി ഈ വകഭേദം ബന്ധപ്പെട്ടിരിക്കുന്നു. രണ്ടാം തരംഗത്തിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 90 ശതമാനം കേസുകൾക്കും ഈ വകഭേദമാണ് കാരണമായതെന്ന് കണക്കാക്കപ്പെടുന്നു.
ഈ വകഭേദം ഏകദേശം 99 രാജ്യങ്ങളിൽ വ്യാപിച്ചതായും ആൽഫ, ബീറ്റ, ഗാമ വകഭേദങ്ങളേക്കാൾ ഇതിന് കൂടുതൽ പകർച്ചാ ശേഷിയുണ്ടെന്നും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ്പ് നടത്തിയ വ്യക്തികൾക്കിടയിലുള്ള കോവിഡ് ബാധയുടെ പ്രധാന കാരണമാണ് ഡെൽറ്റ വകഭേദമെന്നും കണ്ടെത്തിയിട്ടുണ്ട്.