വാഷിങ്ടൻ ∙ അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെ എല്ലാ വിദേശ പൗരന്മാരെയും അഫ്ഗാനിസ്ഥാനില്‍ നിന്നും അതാത് രാജ്യങ്ങളിലേക്ക് കൊണ്ട് പോകണമെന്ന താലിബാന്റെ അന്ത്യ ശാസനത്തിന് തല്‍ക്കാലം ഒത്തുതീര്‍പ്പുമായി യുഎസ്. യുഎസ് ഉള്‍പ്പെടെ 97 രാജ്യങ്ങളുടെ പ്രതിനിധികള്‍ ഈ വിഷയത്തില്‍ താലിബാനുമായി കരാറുണ്ടാക്കിയതായി ഞായറാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. നേരത്തെ ഓഗസ്റ്റ് 31വരെയാണ് പൗരന്മാരെ കൊണ്ടുപോകാൻ താലിബാൻ സമയം അനുവദിച്ചിരുന്നത്.
യുഎസുമായി ധാരണയില്‍ പ്രവര്‍ത്തിച്ച അഫ്ഗാന്‍ പൗരന്മാരെയും കൊണ്ട് പോകാന്‍ താലിബാന്‍ അനുമതി നല്‍കിയിട്ടുണ്ട് . അര്‍ഹതപ്പെട്ട അഫ്ഗാന്‍ പൗരന്മാര്‍ക്ക് സുരക്ഷിത യാത്രക്കുള്ള രേഖകള്‍ തയാറാക്കി നല്‍കുമെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
അഫ്ഗാൻ വിടുന്നതിന് തങ്ങള്‍ തടസ്സപ്പെടുത്തുകയില്ലെന്ന് താലിബാന്റെ ചീഫ് നെഗോഷിയേറ്റര്‍ ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റെനക്‌സായ് അറിയിച്ചു. താലിബാന്‍ അംഗീകരിച്ച കരാര്‍ പാലിക്കുന്നതിന് അവരെ നിര്‍ബന്ധിക്കുന്നതിനുള്ള തന്റേടം അമേരിക്കക്ക് ഉണ്ടന്ന് യുഎസ് നാഷനല്‍ സെക്യരിറ്റി അഡ്‍വൈസർ ജേക്ക് സുള്ളിവന്‍ പറഞ്ഞു.
താലിബാന്റെ ഉന്നത നേതാക്കള്‍ ഞങ്ങളുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നതാണെന്നും സുള്ളിവന്‍ പറഞ്ഞു. അവര്‍ വാക്കു പാലിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി .പി .ചെറിയാൻ