റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഡിസംബറോടെ ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കാൻ പദ്ധതിയുണ്ടെന്ന് ചില റിപ്പോർട്ടുകൾ അടുത്തിടെ പുറത്തു വന്നിരുന്നു. വരും കാലങ്ങളിൽ കറൻസി കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതുമായ രീതി മാറ്റാൻ കഴിയുന്ന ഒരു കണ്ടുപിടിത്തമായിരിക്കും ഇത്. എന്നാൽ ഇത് ഭൗതികമായ പണത്തിന് പകരമുള്ളതോ ക്രിപ്റ്റോകറൻസികളോ അല്ല. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) എന്നറിയപ്പെടുന്ന ഇവ യഥാർത്ഥത്തിൽ നിലവിലുള്ള സംവിധാനത്തെപ്പോലെയായിരിക്കുമെങ്കിലും പണമുപയോഗിച്ചുള്ള അടിസ്ഥാന ഘടന ഒരു വിപ്ലവകരമായ മാറ്റത്തിന് വിധേയമാകും.
പേര് സൂചിപ്പിക്കുന്നത് പോലെ, ഡിജിറ്റൽ രൂപത്തിലുള്ള കറൻസിയാണിത്. അതായത്, ഉപയോക്താവിന് ഒരു മൊബൈൽ ആപ്പ് അല്ലെങ്കിൽ ഓൺലൈൻ വാലറ്റിലൂടെ പേയ്‌മെന്റുകൾ നടത്താനോ സ്വീകരിക്കാനോ കഴിയും. എന്നാൽ ഇത് പണത്തിൽ നിന്ന് വ്യത്യസ്തമായിരിക്കില്ല. ഡിജിറ്റലായി കൈവശം വച്ചിരിക്കുന്ന 100 രൂപ ഭൗതിക പണ രൂപത്തിലുള്ള 100 രൂപയ്ക്ക് തുല്യമാണ്. എന്നാൽ നേരിട്ടുള്ള പണമിടപാടുകൾ എന്ന തത്വത്തിൽ ഇപ്പോൾ നിലകൊള്ളുന്ന ബാങ്കിംഗ്, ഫിനാൻസ് മേഖലയിലെ വലിയൊരു പൊളിച്ചെഴുതലിനായിരിക്കും പുതിയ സംവിധാനം തുടക്കമിടുക.
“ഡിജിറ്റൽ രൂപത്തിൽ ഒരു സെൻട്രൽ ബാങ്ക് നൽകുന്ന നിയമപരമായ ടെൻഡറാണ് സിബിഡിസി. ഇത് ഒരു ഫിയറ്റ് കറൻസിക്ക് തുല്യമാണ്, കൂടാതെ ഫിയറ്റ് കറൻസി ഉപയോഗിച്ച് പരസ്പരം കൈമാറ്റം ചെയ്യാവുന്നതുമാണ് ” ആർബിഐ ഡെപ്യൂട്ടി ഗവർണർ ടി രബി ശങ്കർ ഈ വർഷം ജൂലൈയിൽ വ്യക്തമാക്കിയിരുന്നു. ഒരു സിബിഡിസി വാഗ്ദാനം ചെയ്യുന്ന നേട്ടം ഇത് കൂടുതൽ കാര്യക്ഷമവും എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്നതുമാണ് എന്നതാണ്. ഇത് തടസ്സരഹിതമായ ഇടപാടുകൾക്ക് സഹായിക്കും.
“സിബിഡിസി സെൻട്രൽ ബാങ്ക് പുറത്തിറക്കുന്ന കറൻസിക്ക് തുല്യമാണ്, പക്ഷേ പേപ്പറിൽ നിന്ന് വ്യത്യസ്തമായ ഒരു രൂപമാണെന്ന് മാത്രം. ഇത് ഇലക്ട്രോണിക് രൂപത്തിലുള്ള കറൻസിയായിരിക്കും. സിബിഡിസിയുടെ അടിസ്ഥാന സാങ്കേതികവിദ്യയും രൂപവും ഉപയോഗവും പ്രത്യേക ആവശ്യകതകൾക്കായി രൂപപ്പെടുത്താവുന്നതാണ്. CBDCകൾ പണത്തിന് തുല്യമായി കൈമാറ്റം ചെയ്യപ്പെടണം,” ശങ്കർ കൂട്ടിച്ചേർത്തു.