Thursday, March 28, 2024
HomeGulfരാജ്യം വിട്ട് മാധ്യമ പ്രവര്‍ത്തക; ടോളോ ന്യൂസിന്റെ വാര്‍ത്ത അവതാരകയായ ബെഹസ്ത അര്‍ഘണ്ടാണ് രാജ്യം...

രാജ്യം വിട്ട് മാധ്യമ പ്രവര്‍ത്തക; ടോളോ ന്യൂസിന്റെ വാര്‍ത്ത അവതാരകയായ ബെഹസ്ത അര്‍ഘണ്ടാണ് രാജ്യം വിട്ടത്

ആദ്യമായി താലിബാന്‍ നേതാവിനെ അഭിമുഖം ചെയ്ത അഫ്ഗാനിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക രാജ്യം വിട്ടു. അഫ്ഗാന്‍ ന്യൂസ് ടിവി ചാനല്‍, ടോളോ ന്യൂസിന്റെ വാര്‍ത്ത അവതാരകയായ ബെഹസ്ത അര്‍ഘണ്ടാണ് രാജ്യം വിട്ടത്. മറ്റെല്ലാവരും പേടിക്കുന്നതു പോലെ താനും താലിബാനെ പേടിക്കുന്നെന്ന് ഇവര്‍ പറഞ്ഞതായും, ഇവര്‍ ഖത്തറിലേക്കാണ് കടന്നതെന്നും വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചടക്കുന്ന സമയത്താണ് ബെഹസ്ത, താലിബാന്‍ വക്താവായ മൗലവി അബ്ദുല്‍ ഹഖ് ഹേമദിനെ അഭിമുഖം ചെയ്തത്. ഇതോടെ അന്താരാഷ്ട്ര തലത്തില്‍ തന്നെ 24-കാരിയായ ബെഹസ്ത അര്‍ഘണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.

ടോളോ ന്യൂസില്‍ വാര്‍ത്തകള്‍ വായിച്ചിരുന്ന 50 ദിവസത്തിനിടയില്‍ ബെഹസ്ത, പാക്ക് താലിബാനെതിരെയുള്ള നിലപാടുകളിലൂടെ പ്രശസ്തയാകുകയും നൊബേല്‍ സമ്മാനം നേടുകയും ചെയ്ത മലാല യൂസുഫ്‌സായിയെയും അഭിമുഖം നടത്തിയിരുന്നു. അഫ്ഗാനിസ്ഥാന്‍ ടെലിവിഷന്‍ ആദ്യമായാണ് മലാല യൂസുഫ്‌സായിയുടെ അഭിമുഖം സംപ്രേഷണം ചെയ്തത്.

അതേ സമയം താലിബാന്റെ കീഴിലായതോടെ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന മാധ്യമപ്രവര്‍ത്തകര്‍ അഫ്ഗാനില്‍ നിന്നും കൂട്ടത്തോടെ നാട് വിടുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുതിയ ജീവനക്കാരെ കിട്ടാനില്ലെന്നും ടോളോ ന്യൂസിന്റെ മേധാവിയായ സാദ് മുഹസനി പറയുന്നതായി ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

വഹീദ ഫൈസിയെന്ന ലോക്കല്‍ ന്യൂസ് റിപ്പോര്‍ട്ടര്‍ അവരെന്നെ കൊല്ലുമെന്നു പറഞ്ഞു കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് കരയുന്ന വീഡിയോ ആഗോളതലത്തില്‍ വൈറലായിരുന്നു. ഇതിന് പുറമേ കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു വീഡിയോയില്‍ താലിബാന്‍ ഭരണത്തിനു കീഴില്‍ ജനങ്ങളാരും പേടിക്കേണ്ടെന്ന് ഒരു അഫ്ഗാന്‍ വാര്‍ത്ത അവതാരകന്‍ പറയുന്നതും ജനശ്രദ്ധ നേടിയിരുന്നു.

തോക്കേന്തിയ താലിബാന്‍ സംഘം പിന്നില്‍ നിന്ന് കൊണ്ട് അഫ്ഗാനിലെ ജനങ്ങള്‍ ഇസ്ലാമിക് എമിറേറ്റിനെ ഭയപ്പെടേണ്ടതില്ലെന്ന് ചാനല്‍ അവതാരകനെ കൊണ്ട് പറയിപ്പിക്കുന്നതാണ് വീഡിയോ.

ആക്ടിവിസ്റ്റും ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകയുമായ മാസിഹ് അലിനെജാദ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ അവതാരകന്റെ മുഖത്തെ പേടിയും നിസ്സഹായവസ്ഥയും കാണാന്‍ സാധിക്കും.

‘ഇത് അയാഥാര്‍ത്ഥ്യമാണ്. താലിബാന്‍ തീവ്രവാദികള്‍ തോക്കുകളുമായി ഈ ടിവി അവതാരകന് പിന്നില്‍ നില്‍ക്കുകയും അഫ്ഗാനിസ്ഥാനിലെ ആളുകള്‍ ഇസ്ലാമിക് എമിറേറ്റിനെ ഭയപ്പെടേണ്ടതില്ലെന്ന് പറയുകയും ചെയ്യുന്നു. ദശലക്ഷക്കണക്കിന് ആളുകളുടെ മനസ്സില്‍ ഭയത്തിന്റെ പര്യായമാണ് താലിബാന്‍ എന്നതിന് ഇത് മറ്റൊരു തെളിവ് മാത്രമാണ്’ എന്ന് കുറിച്ചു കൊണ്ടാണ് മാസിഹ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular