ഡാലസ് ∙ വിമുക്ത ഭടന്മാർക്കിടയിൽ വർധിച്ചു വരുന്ന ആത്മഹത്യപ്രവണത തടയുന്നതിനുള്ള ക്രിയാത്മക പരിപാടികൾക്ക് ഭരണകൂടം അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. സ്വകാര്യ സന്ദർശനത്തിനു ഡാലസിൽ എത്തിയതായിരുന്നു പ്രസിഡന്റ്. ചൊവ്വാഴ്ച (മാർച്ച് 8) ഉച്ച കഴിഞ്ഞു 3 മണിയോടെ ഡാലസ് ഫോർട്ട്‍വർത്തിലെ വെറ്ററൻസ് അഫയേഴ്സ് ആശുപത്രി സന്ദർശിച്ചു രോഗികളുമായി സംസാരിച്ച ശേഷം 20 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തിലാണു ബൈഡൻ തീരുമാനം പ്രഖ്യാപിച്ചത്. രണ്ടു വർഷമായി റഷ്യൻ ജയിലിൽ കഴിയുന്ന നോർത്ത് ടെക്സസിൽ നിന്നുള്ള മറീൻ റീഡിന്റെ കുടുംബാംഗങ്ങളുമായി ബൈഡൻ ഫോണിൽ സംസാരിച്ചു.
വിമുക്തഭടന്മാരുടെ ആരോഗ്യ സംരക്ഷണത്തിനു ഭരണകൂടം മുന്തിയ പരിഗണന നൽകുമെന്നും ശ്വാസകോശ സംബന്ധമായ കാൻസർ രോഗങ്ങൾ കൂടി ഇൻഷ്വറൻസിന്റെ പരിധിയിൽ കൊണ്ടുവരുമെന്നും ബൈഡൻ പറഞ്ഞു.
യുദ്ധ മേഖലകളിൽ ഉപേക്ഷിക്കപ്പെടുകയോ അവശേഷിക്കപ്പെടുകയോ ചെയ്യുന്ന യുദ്ധ സാമഗ്രികൾ കത്തിച്ചു കളയുന്നതു കൂടുതൽ ശ്വാസകോശ രോഗങ്ങൾക്കഉ കാരണമാകാം എന്നും ബൈഡൻ കൂട്ടിച്ചേർത്തു. ഇറാക്കിൽ മിലിട്ടറി വെയ്‌സ്റ്റ് കത്തിച്ചുകളഞ്ഞതിനെ തുടർന്നുണ്ടായ വിഷലിപ്തമായ അന്തരീക്ഷമാകാം തന്റെ മകൻ ബ്വു ബൈഡന്റെ മരണത്തിനു കാരണമെന്നും ബൈഡൻ പറഞ്ഞു.
2.30 ന് ഫോർട്ട്‍വർത്തിൽ എത്തിചേർന്ന ബൈഡനെ വെറ്ററൻസ് അഫയേഴ്സ് സെക്രട്ടറി ഡെന്നിട് മെക്ക്ഡൊണാൾഡ് അനുഗമിച്ചിരുന്നു. ഡാലസിലേക്കു പുറപ്പെടുന്നതിന് മുൻപാണു ബൈഡൻ റഷ്യയിൽ നിന്നുള്ള ഓയിൽ ഇറക്കുമതി താൽക്കാലികമായി നിർത്തി വച്ചുകൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചത്. തീരുമാനം പുറത്തുവന്നതോടെ അമേരിക്കയിൽ ഒരു ഗ്യാലൻ ഗ്യാസിന്റെ വില ശരാശരി 4.50 ഡോളറായി ഉയർന്നു. രണ്ടാഴ്ച മുമ്പുവരെ മൂന്നു ഡോളറിനു താഴെയായിരുന്നു വില.