നോർത്ത് കാരലൈന ∙ വിൻസ്റ്റൺ സാലേം മൗണ്ട് താബോർ ഹൈസ്കൂളിൽ സെപ്റ്റംബർ 1 ബുധനാഴ്ച ഉച്ചയ്ക്കു നടന്ന വെടിവയ്പിൽ ഒരു വിദ്യാർഥി കൊല്ലപ്പെട്ടു. മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടിയതായി പൊലീസ് ചീഫ് കട്രീന തോംപ്സൺ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വില്യം ചാവിസ് റെയ്‍നാർഡ് ജൂനി എന്ന കുട്ടിയാണു കൊല്ലപ്പെട്ടതെന്നും പ്രതി ആ സ്കൂളിലെ തന്നെ ഒരു വിദ്യാർഥിയാണെന്നും ചീഫ് പറഞ്ഞു.സംഭവത്തെ തുടർന്ന് സ്കൂൾ അടച്ചുപൂട്ടി, തുടർ ഭീഷണിയില്ലെന്നും പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞു സ്കൂളിലെത്തിയ പൊലിസ് വെടിയേറ്റ വിദ്യാർഥിക്കു പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെടിവയ്പിനെ കുറിച്ച് അറിഞ്ഞ ഒരു വിദ്യാർഥി അബോധാവസ്ഥയിലായെന്നും ആവശ്യമായ ചികിത്സ നൽകിയെന്നും ചീഫ് അറിയിച്ചു. സംഭവത്തിൽ നോർത്ത് കാരലൈന ഗവർണർ നടുക്കം പ്രകടിപ്പിച്ചു. ഈ വർഷം നടക്കുന്ന രണ്ടാമത്തെ സ്കൂൾ വെടിവയ്പാണിത്. ആദ്യ സംഭവത്തിൽ വിദ്യാർഥിക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു.
അധ്യയനവർഷം ആരംഭിച്ചതോടെ കർശന പരിശോധനയാണ് വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പുസ്തകങ്ങൾ കൊണ്ടുവരുന്ന ബാക്ക് പാക്കുപോലും ക്ലിയർ ക്രിസ്റ്റൽ പ്ലാസ്റ്റിക് കൊണ്ടു ആയിരിക്കണമെന്നു പല സ്കൂളുകളും നിഷ്കർഷിച്ചിട്ടുണ്ട്.അകത്ത് ഇരിക്കുന്നതു വ്യക്തമായി കാണുന്നതിനാണ് ഇങ്ങനെയൊരു നിബന്ധന വച്ചിരിക്കുന്നത്. ബാക്ക് പാക്കിൽ തോക്ക് കൊണ്ടുവരുന്ന പ്രവർത്തനം ഇതോടെ തടയാം എന്നാണ് അധികൃതരുടെ നിഗമനം.