അമേരിക്ക അഫ്ഗാനില്‍ നിന്നും പിന്‍മാറിയതോടെ താലിബാന്‍ കരുത്തരായി എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ വസ്തുതകള്‍ കൃത്യമായി പരിശോധിച്ചാല്‍ പതിന്‍മടങ്ങ് കരുത്തരായി എന്നു പറയേണ്ടി വരും. അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്‍മാറിയതിന് പിന്നാലെ ബുധനാഴ്ച കാണ്ഡഹാറില്‍ താലിബാന്‍ തീവ്രവാദികള്‍ ആഹ്‌ളാദ പ്രകടനം നടത്തിയിരുന്നു. അമേരിക്കയുടേയതടക്കം വളരെ വിലപിടിപ്പും ആക്രമണ ശേഷിയുമുള്ള വാഹനങ്ങളും ആയുധങ്ങളും പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു വിജയാഘോഷറാലി.
അമേരിക്കയുടെ ഹവാക്ക് ഹെലികോപ്ടറുകള്‍ M16 റൈഫിളുകള്‍, നാറ്റോ , അഫ്ഗാന്‍ സേനകള്‍ ഉപയോഗിച്ച ആയുധങ്ങള്‍ എന്നിവയും റാലിയില്‍ പങ്കെടുത്ത ഭീകരര്‍ പ്രദര്‍ശിപ്പിച്ചു. കോടിക്കണക്കിന് ഡോളര്‍ വിലവരുന്ന ആയുധങ്ങളാണ് അമേരിക്കയുടേയും നാറ്റോ സഖ്യത്തിന്റേയും പിന്‍മാറ്റത്തോടെ താലിബാന്‍ തീവ്രവാദികള്‍ക്ക് സ്വന്തമാകുന്നത്. അഫ്ഗാന്‍ എയര്‍ഫോഴ്‌സിന് 167 എയര്‍ക്രാഫ്റ്റുകളുമാണ് ഉണ്ടായിരുന്നത്. ഇവയില്‍22 ഹെലികോപ്ടറുകളും 24വിമാനങ്ങളും ഉസ്ബക്കിസ്ഥാനിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
എത്ര എയര്‍ ക്രാഫ്റ്റുകള്‍ താലിബാന് ലഭിച്ചു എന്നു വ്യക്തതയില്ലെങ്കിലും കുറഞ്ഞത് 121 എണ്ണം ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്. അമേരിക്ക അഫ്ഗാനില്‍ ഉപേക്ഷിച്ച ആയുധങ്ങളുടേയും കൃത്യമായ കണക്കുകളില്ലെങ്കിലും റോക്കറ്റുകളെ തടുക്കുന്ന C-RAM റോക്കറ്റ് ഡിഫന്‍സിവ് സിസ്റ്റം, സ്‌ഫോടനങ്ങളെ അതിജീവിക്കുന്ന 70 വാഹനങ്ങള്‍, 27 ഹംവി മിലിട്ടറി വാഹനങ്ങള്‍ എന്നിവയും ഇതില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുഎസിന്റെ കൈവശം അപ്ഗാനിലുണ്ടായിരുന്ന ആയുധങ്ങള്‍ അഫ്ഗാന്‍ വിടുന്നതിന് മുമ്പേ നിര്‍വീര്യമാക്കിയെന്ന് അമേരിക്കന്‍ സേന അവകാശപ്പെടുമ്പോഴും അപ്ഗാന്റെ കൈവശം അമേരിക്ക നല്‍കിയിരുന്ന നിരവധി അമേരിക്കന്‍ ആയുധങ്ങള്‍ താലിബാന്‍ പിടിച്ചെടുത്തിട്ടുണ്ട്.
അഫ്ഗാനില്‍ നിന്നുള്ള അമേരിക്കയുടെ പിന്‍മാറ്റത്തിനെതിരെ കര്‍ശന വിമര്‍ശനമുയരുമ്പോഴും പ്രസിഡന്റ് ജോ ബൈഡന്‍ ഈ തീരുമാനത്തെ ന്യായീകരിക്കുകയാണ്. അമേരിക്ക എടുത്ത ഏറ്റവും ശരിയായ തീരുമാനമായിരുന്നു സേനാ പിന്‍മാറ്റമെന്നാണ് അദ്ദേഹം പറഞ്ഞത്.
താലിബാന്‍ തീവ്രവാദികള്‍ക്ക് ആയുധങ്ങളടക്കം ലഭിക്കാന്‍ സാഹചര്യമുണ്ടാക്കിയ പിന്‍മാറലിനെ പ്രസിഡന്റിന്റെ പരാജയമായി കഴിഞ്ഞ ദിവസം മുന്‍പ്രസിഡന്‍ര് ഡൊണാള്‍ഡ് ട്രംപ് വിമര്‍ശിച്ചിരുന്നു എന്നാല്‍ ഓരോ സ്‌ക്രൂവും ഓരോ നഖവും പോലും അഫ്ഗാനില്‍ നിന്നും തിരിച്ചെടുത്തിട്ടുണ്ടെന്നാണ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞത്.
പി. പി. ചെറിയാൻ