ഓസ്റ്റിൻ: ടെക്സസ് സംസ്ഥാനത്ത് ഭവനരഹിതരായവർ റോഡരികിലും പാലങ്ങൾക്കിടയിലും ക്യാംപ് ചെയ്യുന്നത് നിരോധിച്ചു കൊണ്ടുള്ള നിയമം സെപ്റ്റംബർ 1 മുതൽ നിലവിൽ വന്നു. നിയമം കർശനമായി നടപ്പാക്കണമെന്ന് സിറ്റി അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. ലംഘിക്കുന്നവർക്കെതിരെ മിസ് ഡീമിനർ വകുപ്പു ചുമത്തി 500 ഡോളർ വരെ പിഴയിടീക്കുന്നതിനും നിയമം അനുശാസിക്കുന്നു.
മേയ് മാസം മുതൽ ഭവനരഹിതർക്ക് ഇതു സംബന്ധിച്ചു അറിയിപ്പു നൽകിയിരുന്നുവെന്നും നാലു മാസത്തിനുള്ളിൽ മറ്റു ജീവിതമാർഗങ്ങൾ കണ്ടെത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഈ നിയമം ചോദ്യം ചെയ്തു ഭവനരഹിതർ തലസ്ഥാനമായ ഓസ്റ്റിൻ സിറ്റിയിൽ പരാതി നൽകിയിട്ടുണ്ട്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ നടപടിയെടുക്കുന്നതിനു തടസമുണ്ടെന്നും ഈ വിഷയം എങ്ങനെ പരിഹരിക്കാമെന്നു പരിശോധിച്ചു വരികയാണെന്നും സേവ് ഓസ്റ്റിൻ നൗ സംഘടനയുടെ കൊ. ഫൗണ്ടർ മാറ്റ് മക്കോവയ്ക്ക് പറഞ്ഞു. എന്നാൽ നിയമം നടപ്പാക്കുക തന്നെ ചെയ്യുമെന്നു സിറ്റി അധികൃതർ വെളിപ്പെടുത്തി.
യുഎസ് ഹൈവേ 183 യുടെ അണ്ടർ പാസ്സിലും പാലങ്ങൾക്കു കീഴിലും കഴിയുന്നവർക്കു പെട്ടെന്നു താമസസൗകര്യം നൽകുന്നതിനുള്ള അടിയന്തിര നടപടികൾ പൂർത്തീകരിച്ചു വരികയാണെന്ന് അധികൃതർ പറഞ്ഞു.
പി.പി. ചെറിയാൻ