വാഷിംഗ്ടൺ ∙ പൊതുഗതാഗതങ്ങളിൽ മാസ്ക് നിർബന്ധമാക്കുന്നത് മാർച്ച് 18ന് അവസാനിക്കാനിരിക്കെ, ഒരു മാസത്തേക്കുകൂടി (ഏപ്രിൽ 18 വരെ) ദീർഘിപ്പിച്ചുകൊണ്ട് ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (ടിഎസ്എ) ഉത്തരവിറക്കി. പബ്ലിക് ട്രാൻസ്പോർട്ടേഷൻ, ട്രാൻസ്പോർട്ടേഷൻ ഹബ് തുടങ്ങിയവയിലാണ് മാസ്ക് ഏപ്രിൽ 18 വരെ നിർബന്ധമാക്കി ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ഉത്തരവിറക്കിയിരിക്കുന്നത്.
സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോളിന്റെ നിർദേശ പ്രകാരമാണ് പുതിയ തീരുമാനമെടുത്തതെന്ന് മാർച്ച് 10 വ്യാഴാഴ്ച ടിഎസ്എ അധികൃതർ അറിയിച്ചു. ഏപ്രിൽ 18 വരെ നീട്ടിയിട്ടുണ്ടെങ്കിലും സാഹചര്യങ്ങൾ അനുകൂലമായിവരികയും, കോവിഡ് രോഗികളുടെ എണ്ണം കുറയുകയും ചെയ്യുന്നുവെങ്കിൽ മാസ്ക് മാൻഡേറ്റ് നേരത്തെ പിൻവലിക്കുന്ന കാര്യം പരിഗണിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വൈറ്റ് ഹൗസ് കൊറോണ വൈറസ് റസ്പോൺസ് കോഓർഡിനേറ്റർ ട്രാവൽ മാസ്ക് മാൻഡേറ്റും, ഇതര കോവിഡ് നിയന്ത്രണങ്ങളും പിൻവലിക്കണമെന്നാവശ്യപ്പെട്ടു ബൈഡൻ ഭരണകൂടത്തിന് കത്തയച്ചിരുന്നു. ഹോസ്പിറ്റൽ അഡ്മിഷനും, കോവിഡ് വ്യാപനവും കുറഞ്ഞുവരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു നിർദേശം മുന്നോട്ടുവച്ചിരുന്നത്. ഈ ആവശ്യത്തെ അമേരിക്കൻ എയർലൈൻസ്, ഡൽറ്റ, യുണൈറ്റഡ് എന്നിവയും പിന്തുണച്ചിരുന്നു.