മഡ്ഗാവ് ∙ ഐഎസ്എൽ ഫൈനൽ കാണാനുള്ള ടിക്കറ്റിനായി ഓൺലൈൻ പിടിവലി. ചരിത്രത്തിൽ ആദ്യമായി മണിക്കൂറുകൾക്കുള്ളിൽ പകുതിയിലേറെ ടിക്കറ്റുകൾ വിറ്റുതീർന്നു. രണ്ടാം ഘട്ട ടിക്കറ്റ് വിൽപന ഇന്നു രാവിലെ 10ന് ആരംഭിച്ചു. പതിനാലായിരത്തോളം ടിക്കറ്റുകളിൽ പകുതി വിറ്റുതീർന്നു. ഫറ്റോർഡ സ്റ്റേഡിയം പരിസരത്തു കൗണ്ടറുകൾ തുറക്കാൻ സംഘാടകർ ആലോചിച്ചെങ്കിലും അവസാനനിമിഷം മാറ്റി. ലഭ്യമായ ടിക്കറ്റുകളുടെ എണ്ണത്തിന്റെ ആറിരട്ടിയാണ് ഓൺലൈൻ ആവശ്യക്കാർ എന്നതു പരിഗണിച്ചാണ് സ്റ്റേഡിയം കൗണ്ടറുകൾ വേണ്ട എന്നു തീരുമാനിച്ചത്.
വിറ്റുപോയ ടിക്കറ്റുകളിലേറെയും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരാണ് വാങ്ങിയത് എന്നാണ് അനുമാനം. ഫൈനൽ ദിവസം സ്റ്റേഡിയത്തിൽ പതിനായിരത്തിലേറെ ബ്ലാസ്റ്റേഴ്സ് ആരാധകരെ പ്രതീക്ഷിക്കുന്നുണ്ട്. ഐഎസ്എൽ കലാശപ്പോരാട്ടത്തിന് സ്റ്റേഡിയത്തിന്റെ ഫുൾ കപ്പാസിറ്റി അനുവദിക്കാനാണ് സംഘാടകരുടെ തീരുമാനം. കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം ഇതാദ്യമായാണ് ഇത്രയേറെ പേരെ ഫൈനലിന് അനുവദിക്കുന്നത്.