ദുബായ് ∙ വിവിധ മേഖലകളിൽ സമഗ്രവികസനം ലക്ഷ്യമിട്ട് 50 പദ്ധതികൾക്ക് ഞായറാഴ്ച തുടക്കമിടുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ പ്രഖ്യാപിച്ചു.
ലോകത്ത് പുതിയൊരു വികസനയുഗത്തിന് തുടക്കമാകുകയാണെന്നും രാജ്യാന്തര നിക്ഷേപകർക്കും സാങ്കേതിക വിദഗ്ധർക്കും അതത് മേഖലകളിൽ മികവു പുലർത്തുന്നവർക്കും സുവർണാവസരങ്ങളൊരുക്കുമെന്നും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ 50 വർഷത്തെ മുന്നേറ്റങ്ങളുടെ തുടർച്ചയായി അടുത്ത 50 വർഷത്തേക്കുള്ള കർമ്മപരിപാടികൾക്കാണ് രൂപം നൽകിയത്.
പൗരന്മാർക്കും താമസക്കാർക്കും മികച്ച ജീവിത സാഹചര്യങ്ങൾ ഉറപ്പുവരുത്തും. ഭാവിക്കായി കാത്തിരിക്കാതെ സ്വന്തം വികസനഭാവിക്കു രൂപം നൽകി മുന്നേറുന്ന രാജ്യമാണ് യുഎഇയെന്നും ചൂണ്ടിക്കാട്ടി.
കർമപരിപാടികൾ വിവിധ തലങ്ങളിൽ
രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റം അതിവേഗത്തിലാക്കുക. ഓരോ മേഖലയുടെയും വളർച്ച ഉറപ്പാക്കുകയും നടപടികൾ ഏകോപിപ്പിക്കുക.
നിക്ഷേപകർ, മികച്ച ആശയങ്ങളുള്ളവർ, വിദ്യാഭ്യാസ-സാങ്കേതിക വിദഗ്ധർ തുടങ്ങിയവർക്ക് അവസരമൊരുക്കുക, നേരിട്ടുള്ള വിദേശ നിക്ഷേപം ഇരട്ടിയാക്കുക. യുഎഇയെ അവസരങ്ങളുടെ രാജ്യാന്തര ആസ്ഥാനമാക്കുക.
നാലാം വ്യാവസായിക വിപ്ലവത്തിന്റെ തുടർനടപടികൾ വേഗത്തിലാക്കുക, സാമ്പത്തിക മേഖലയിൽ വൈവിധ്യവൽക്കരണം നടപ്പാക്കുക.
ഡിജിറ്റൈസേഷൻ വിപുലമാക്കി കൂടുതൽ കർമപരിപാടികൾക്കു രൂപം നൽകും. സാമൂഹിക വികസനപദ്ധതികൾക്കും പ്രത്യേക പരിഗണന.