യോങ്കേഴ്സ് (ന്യൂയോർക്ക്) ∙ 67 വയസ്സുള്ള ഏഷ്യൻ വംശജയെ അതിക്രൂരമായി മർദിക്കുകയും, നിലത്തിട്ട് ചവിട്ടുകയും ചെയ്ത 42കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂയോർക്ക് സിറ്റിയുടെ വടക്ക് ഭാഗത്തു സ്ഥിതി ചെയ്യുന്ന അപ്പാർട്ട്മെന്റ് ബിൽഡിങ്ങിന്റെ ലോബിയിൽ പ്രവേശിച്ച സ്ത്രീയെ അസഭ്യവർഷങ്ങൾ ചൊരിഞ്ഞും വംശീയാധിക്ഷേപം നടത്തിയുമാണു ക്രൂരമായി മർദ്ദിച്ചത്. അവിടെ സ്ഥാപിച്ചിരുന്ന ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നൂറിലധികം തവണ ഈ സ്ത്രീയെ പ്രതി മർദ്ദിക്കുകയും താഴെ വീണ ഇവരെ ഏഴു തവണ ചവിട്ടുകയും ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. സാരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിനുശേഷം ബഹളം വച്ചു പുറത്തിറങ്ങിയ പ്രതിയെ പൊലിസ് എത്തി പിടികൂടി. ഇയാൾക്കെതിരെ വംശീയധിക്ഷേപത്തിനും കൊലപാതക ശ്രമത്തിനും കേെസടുത്തിട്ടുണ്ടെന്നു യോങ്കേഴ്സ് പൊലിസ് കമ്മിഷണർ ജോൺ മുള്ളർ പറഞ്ഞു.
ഇയാൾക്ക് ജാമ്യം അനുവദിക്കാതെ ജയിലിൽ അടച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
കൊറോണ വൈറസ് അമേരിക്കയിൽ ആരംഭിച്ചതിനു ശേഷം 2021 ഡിസംബർ വരെ 10,900 കേസ്സുകളാണ് ഏഷ്യൻ ഫസഫിക് ഐലന്നർ വംശജർക്കെതിരെ വംശീയധിഷേപത്തിനും ആക്രമണങ്ങൾക്കും ചാർജ് ചെയ്തിരിക്കുന്നത്. വാക്കാലുള്ള അധിക്ഷേപം 63 ശതമാനവും ശാരീരിക മർദനം 16 ശതമാനവും വർധിച്ചിട്ടുണ്ട്. സ്ത്രീകൾക്കെതിരെയാണു ഭൂരിപക്ഷവും ആക്രമണങ്ങളും ഉണ്ടായിരിക്കുന്നത്.