ഫ്ലോറിഡാ ∙ സ്ഥാപനങ്ങളോ, സ്കൂൾ അധികൃതരോ, ഗവൺമെന്റ് ഏജൻസികളോ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ചോദിച്ചാൽ അവരിൽ നിന്നും 5000 ഡോളർ പിഴയിടാക്കുന്നതിനുള്ള നിയമം സെപ്റ്റംബർ 16 മുതൽ ഫ്ലോറിഡാ സംസ്ഥാനത്ത് നിലവിൽ വരും.
ഫ്ലോറിഡാ ഗവർണർ റോൺ ഡിസാന്റോസ് വാക്സിനേഷൻ പാസ്പോർട്ട് ബാൻ ചെയ്യുന്ന ബിൽ നേരത്തെ ഒപ്പുവച്ചിരുന്നു. സെപ്റ്റംബർ 16 മുതലാണ് വാക്സിനേഷന്റെ തെളിവ് ചോദിക്കുന്നവരിൽ നിന്നും പിഴ ഈടാക്കുന്ന നിയമം നടപ്പാക്കുന്നത്.
വാഗ്ദാനങ്ങൾ നൽകിയാൽ അതു നടപ്പാക്കുക തന്നെ ചെയ്യും ഗവർണറുടെ സ്പോക്ക്മാൻ ടേരൺ ഫെൻസ്ക്കി ബുധനാഴ്ച അറിയിച്ചു. ഫ്ലോറിഡായിലെ ജനങ്ങൾക്ക് അവരെ സ്വയം സംരക്ഷിക്കാനും, അവർ ഉൾപ്പെടുന്ന സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാനും അറിയാം. മറ്റുള്ളവർ അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടരുത്, ഗവർണർ പറഞ്ഞു.
ഫ്ലോറിഡായിൽ കോവിഡ് രോഗികളുടെ എണ്ണം വർധക്കുകയാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഡെൽറ്റാ വേരിയന്റിന്റെ വ്യാപനവും വർധിക്കുകയാണ്. ജൂൺ മാസം 1800 രോഗികളാണ് ആശുപത്രിയിൽ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 15000 രോഗികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളതെന്ന് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്തിന്റെ റിപ്പോർട്ട്.