Wednesday, April 24, 2024
HomeKeralaരക്ഷപെടാനുള്ള എല്ലാ പഴുതുകളും അടച്ചു ; പിതാവ് മകന്റെ കുടുംബത്തെ കത്തിച്ചതിന്റെ ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

രക്ഷപെടാനുള്ള എല്ലാ പഴുതുകളും അടച്ചു ; പിതാവ് മകന്റെ കുടുംബത്തെ കത്തിച്ചതിന്റെ ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

ഇടുക്കി തൊടുപുഴയ്ക്കടുത്ത് ചീനിക്കുഴിയില്‍ പിതാവ് മകന്റെ കുടുംബത്തെ തീ വെച്ചു കൊന്നതിന്റെ ഞെട്ടല്‍ അയല്‍വാസികള്‍ക്കും നാട്ടുകാര്‍ക്കും വിട്ടുമാറിയിട്ടില്ല. ചീനികുഴി സ്വദേശി മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായാ മെഹ്‌റാ, അസ്‌ന എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലിന്റെ പിതാവ് ചീനിക്കുഴി സ്വദേശി ഹമീദാണ് കൊലപാതകത്തിന് പിന്നില്‍. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹമീദ് മക്കളുമായി ഏറെ നാളായി വഴക്കിലായിരുന്നു. എന്നാല്‍ ഇത്തരമൊരു ക്രൂരകൃത്യം പിതാവ് ചെയ്യുമെന്ന് ആരും കരുതിയില്ല. വീടിന് തീപടര്‍ന്ന വിവരം അറിയിച്ചത് കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലാണെന്ന് ദൃക്‌സാക്ഷിയായ രാഹുല്‍ പറഞ്ഞു. വീടിന് തീപടര്‍ന്നെന്ന് ഫൈസല്‍ പറഞ്ഞതോടെ ഓടിയെത്തിയിരുന്നെന്നും എന്നാല്‍ വീട് പൂട്ടിയിരുന്നതിനാല്‍ ഒന്നും ചെയ്യാനായില്ലെന്നും രാഹുല്‍ പറഞ്ഞു. വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. പ്രതി ഹമീദ് ഈ സമയത്ത് വീണ്ടും പെട്രോള്‍ ഒഴിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഹമീദിനെ തള്ളിമാറ്റിയാണ് തീയണയ്ക്കാന് ശ്രമിച്ചതെന്നും രാഹുല്‍ പറഞ്ഞു.തീപടര്‍ന്നതോടെ രക്ഷപ്പൈടാനായി ഫൈസലും കുടുംബവും ശുചിമുറിയില്‍ കയറി. തീയും പുകയും കാരണം ആരെയും രക്ഷിക്കാനായില്ലെന്നും രാഹുല്‍ പറഞ്ഞു.

കൊലപാതകം നടത്തുന്നതിനായി ഹമീദ് പെട്രോള്‍ നേരത്തെ കരുതിയിരുന്നു. മകനും കുടുംബവും രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച ശേഷമായിരുന്നു കൃത്യം നടത്തിയത്. തീ പിടുത്തം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ വെള്ളമൊഴിച്ച് തീ കെടുത്താന്‍ ശ്രമിക്കും എന്നതിനാല്‍, വീട്ടിലേയും അയല്‍ വീട്ടിലേയും ടാങ്കുകളിലെ വെള്ളം ഹമീദ് നേരത്തെ തന്നെ ഒഴുക്കിവിട്ടിരുന്നു. മോട്ടര്‍ അടിക്കാതിരിക്കാന്‍ വൈദ്യുതിയും വിച്ഛേദിച്ചു. വീടിന്റെ വാതിലുകളെല്ലാം പുറത്ത് നിന്ന് പൂട്ടി. ശേഷം ജനലിലൂടെ പെട്രോള്‍ അകത്തേക്ക് എറിഞ്ഞ് തീ വയ്ക്കുകയായിരുന്നു.

തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാരെല്ലാം ഓടിക്കൂടിയപ്പോഴും, തീ വയ്ക്കാന്‍ ഉപയോഗിച്ച പെട്രോള്‍ കുപ്പി വീണ്ടും ജനലിലൂടെ വീട്ടിലേക്ക് വലിച്ചെറിയാന്‍ ഹമീദ് ശ്രമിച്ചു. നാട്ടുകാര്‍ ചേര്‍ന്നാണ് ഹമീദിനെ പിന്തിരിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular