കണ്ണൂർ; മൺസൂൺ രണ്ട് മാസം പിന്നിടുമ്പോഴും സംസ്ഥാനം മഴക്കുറവിൽ തന്നെ. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം ജൂൺ ഒന്ന് മുതൽ ഇതുവരെ മൺസൂൺ മഴയിൽ 25 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മൺസൂൺ മഴ തിമിർത്ത് പെയ്യേണ്ട മാസങ്ങളിലും മഴ മാറി നിൽക്കുന്നത് വരൾച്ചാ ഭീഷണിയടക്കം ഉയർത്തുന്നുണ്ട്. ഇതിനൊപ്പം കാർഷിക കലണ്ടറുകൾ താളം തെറ്റാനും വഴിയൊരുക്കും. മൺസൂൺ ആരംഭിക്കുന്ന ജൂൺ ഒന്ന് മുതൽ ഇതുവരെ സാധാരണഗതിയിൽ 1299.5 മില്ലീ മീറ്റർ മഴ ലഭിക്കേണ്ടപ്പോൾ പെയ്തത് 970.2 മില്ലീ മീറ്റർ മാത്രം.
ജൂലൈ അവസാന വാരത്തിൽ താരതമ്യേനേ മഴ ലഭിച്ചതാണ് മഴക്കുറവിനെ കുറച്ചെങ്കിലും പരിഹരിച്ചത്. ഇക്കാലയളവിൽ 151 മില്ലീ മീറ്റർ പ്രതീക്ഷിച്ചപ്പോൾ 155.4 മില്ലീ മീറ്റർ ലഭിച്ചു. മൂന്ന് ശതമാനത്തിന്റെ അധിക മഴ. ആഗസ്റ്റിൽ മഴ കനക്കുമെന്ന പ്രവചനമാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അധികൃതരുടേത്. കുറവ് തന്നെ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ മഴക്കുറവ് 30 ശതമാനത്തിന് മുകളിലാണ്. ആലപ്പുഴ -31 ശതമാനം, കണ്ണൂർ – 35, കൊല്ലം – 34, മലപ്പുറം- 35, പാലക്കാട് – 36, തിരുവനന്തപുരം – 34, വയനാട് – 34 ശതമാനം എന്നിങ്ങനെയാണിത്. നിലവിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോട്ടയം ജില്ലയിലാണ്. ഇവിടെ ഒരുശതമാനം മഴയുടെ കുറവ് മാത്രമാണുള്ളത്. 1168 മില്ലീ മീറ്റർ പ്രതീക്ഷിച്ചപ്പോൾ 1177.6 മില്ലീ മീറ്റർ ലഭിച്ചു. പത്തനംതിട്ട – എട്ട് , എറണാകുളം – 14, ഇടുക്കി – 18, കാസർക്കോട് – 28, കോഴിക്കോട് – 22, തൃശൂർ -26, എന്നിങ്ങനെയാണ് കണക്ക്.