ഷിക്കാഗോ ∙ ഗതാഗത കുരുക്കിൽ അകപ്പെട്ട് മുന്നോട്ടു നീങ്ങാൻ സാധിക്കാതെ കാറിൽ ഇരുന്ന പിതാവിനും ആറു വയസ്സുള്ള മകൾക്കും നേരെ അക്രമിവെടിവച്ചു. വെടിയുണ്ടകളിൽ നിന്നും മകളെ രക്ഷിക്കാൻ മനുഷ്യ കവചമായി നിന്ന പിതാവ് ട്രാവൽ മില്ലറിന് (33) ദാരുണാന്ത്യം. മകളെ സ്കൂളിൽ കൊണ്ടുപോകുന്നതിനാണ് പിതാവ് കാറെടുത്തത്. പുറകിലെ സീറ്റിൽ മകളും ഇരുന്നു.
ട്രാഫിക് സ്റ്റോപ്പിൽ നിൽക്കുമ്പോൾ പതിനെട്ടിനും ഇരുപതിനും മധ്യേ പ്രായമുള്ള ഒരു യുവാവ് കാറിനെ സമീപിച്ചു യാതൊരു പ്രകോപനവുമില്ലാതെ വെടിവെക്കുകയായിരുന്നു. മകളുടെ ശരീരത്തിൽ വെടിയുണ്ടയേൽക്കാതിരിക്കാൻ പിതാവ് മനുഷ്യകവചമായി നിൽക്കുകയായിരുന്നു. നിരവധി തവണയാണ് അക്രമി കാറിനു നേരെ നിറയൊഴിച്ചത്.
വെടിയേറ്റ പിതാവ് കാറിൽ തന്നെ മരിച്ചു വീണു. ഓഗസ്റ്റ് ഒന്നിന് നടന്ന സംഭവം ഇന്നലെയാണ് പൊലീസ് മാധ്യമങ്ങളെ അറിയിച്ചത്. സംഭവം നടക്കുമ്പോൾ മില്ലർ ഫോണിൽ മാതാവുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. വെടിയുടെ ശബ്ദം ഫോണിലൂടെ കേട്ടതായി മില്ലറുടെ പിതാവ് ജോസഫ് കിൽമോർ പറഞ്ഞു. അവസാനമായി എനിക്കു വെടിയേറ്റുവെന്നാണ് മകൻ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടു കുട്ടികളുടെ സ്നേഹ നിധിയായ പിതാവാണ് മില്ലർ. മക്കളേയും മാതാപിതാക്കന്മാരേയും വളരെയധികം സ്നേഹിക്കുകയും ചെയ്തിരുന്നതായും മകളുടെ നേരെ വന്ന വെടിയുണ്ടയേറ്റായിരുന്നു മകൻ മരിച്ചതെന്നും കിൽമോർ പറഞ്ഞു. സംഭവത്തെകുറിച്ചു ഡിറ്റക്ടീവ് അന്വേഷണം ആരംഭിച്ചു. 18നും 20നും വയസ്സിനു ഇടയിലുള്ള യുവാവാണ് വെടിവെച്ചതെന്നും ഇയാളെകുറിച്ചു വിവരം ലഭിക്കുന്നവർ 312 744 8261 നമ്പറിൽ അറിയിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്.
പി പി ചെറിയാൻ