യുദ്ധമുഖമായ യുക്രൈനില്‍ നിന്ന് ജീവനും കയ്യില്‍പിടിച്ച് മണിക്കൂറുകള്‍ നടന്നും തളര്‍ന്നും പോളണ്ട് അതിര്‍ത്തിയിലേക്കം ഹംഗറിയിലേക്കും എത്തുന്നവര്‍ നിരവധിയായിരുന്നു.
എല്ലാം നഷ്ടപ്പെട്ട് എത്തിയ യുക്രൈന്‍ വംശജര്‍ക്ക് നേരെ കാരുണ്യത്തിന്‍റെ കൈ നീട്ടുകയായിരുന്നു പോളണ്ട് എന്ന വാര്‍ത്തയും നമ്മള്‍ കേട്ടു..
എന്നാല്‍ യുക്രെയ്‌നില്‍ നിന്ന് പോളണ്ടിലേക്കു രക്ഷപ്പെടുന്ന സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ട് ചൂഷകരും രംഗത്തിറങ്ങിയിരിക്കുന്നു. സ്ത്രീകളെയും പെണ്‍കുട്ടികളെയും വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി തങ്ങളുടെ വലയിലാക്കി ശരീര വില്‍പനയ്ക്ക് ശ്രമിക്കുന്നവരുടെ എണ്ണമാണു കൂടിയിരിക്കുന്നത്. ഒറ്റയ്ക്കും കൂട്ടമായും പലരും സ്ത്രീകളെ വലയിലാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പോളണ്ട് നഗരമായ ലുബ്ലിന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മനുഷ്യവകാശ പ്രവര്‍ത്തകയായ കാരൊലിന വേര്‍സ്ബിന്‍സ്‌കയാണ് ചൂഷണത്തിന്റെ ഏറ്റവും പുതിയ മുഖം വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുന്നത്. ഗതാഗത സൗകര്യം ഏര്‍പ്പെടുത്തി സുരക്ഷിത സ്ഥാനത്ത് എത്തിക്കാം, ജോലി വാങ്ങിനല്‍കാം തുടങ്ങിയ വാഗ്ദാനങ്ങളാണ് പലരും സ്ത്രീകള്‍ക്കു മുന്നില്‍വയ്ക്കുന്നത്. ഇവ വിശ്വസിക്കുന്നവരെ തങ്ങളുടെ കെണിയില്‍പ്പെടുത്തി ലൈംഗിക തൊഴിലില്‍ പങ്കാളികളാക്കുക എന്നതാണ് പ്രവര്‍ത്തന പദ്ധതി.
പുരുഷന്‍മാര്‍ മാത്രമല്ല. സ്ത്രീകളും യുക്രെയ്ന്‍ സ്ത്രീകളെ വലവീശിപ്പെടിക്കാന്‍ സജീവമാണെന്നും കാരൊലിന്‍ ചൂണ്ടിക്കാണിക്കുന്നു. അഭയാര്‍ഥി കേന്ദ്രങ്ങളിലും ബസ് സ്റ്റേഷനുകളിലും മറ്റുമാണത്രേ ശല്യം കൂടിയിരിക്കുന്നത്. നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളിലേക്കു സ്ത്രീകളെ നയിക്കാന്‍ കൂട്ടമായി പ്രവര്‍ത്തിക്കുന്നവരുമുണ്ട്.യുക്രെയ്‌നില്‍ നിന്നുള്ള പല സ്ത്രീകളും പട്ടിണിയും കഷ്ടപ്പാടുകളും സഹിച്ചാണ് പോളിഷ് അതിര്‍ത്തിയില്‍ എത്തുന്നത്. എങ്ങനെയെങ്കിലും എത്രയും വേഗം സുരക്ഷിത സ്ഥാനത്ത് എത്തുകയാണ് അവരുടെ ലക്ഷ്യം. ഇതു മുതലാക്കുക എന്നതാണു ചൂഷകരുടെ പദ്ധതി.
സംശയം തോന്നുന്നവരോട് മനുഷ്യവകാശ പ്രവര്‍ത്തകര്‍ പേരും അഡ്രസ്സും റജിസ്റ്റര്‍ ചെയ്യാന്‍ പറയുന്നു. അതോടെ പലരും ഒരു വിവരവും ഇല്ലാതെ മുങ്ങുകയാണ്. ഫെബ്രുവരി അവസാനം യുദ്ധം പൊട്ടിപ്പുറപ്പെട്ടതുമുതല്‍ ആയിരക്കണക്കിനു പേരാണ് ദിവസവും അതിര്‍ത്തി കടന്ന് പോളണ്ടിലേക്ക് എത്തുന്നത്. ഇവരെ സഹായിക്കാന്‍ പോളിഷ് പൊലീസും രംഗത്തുണ്ട്. എന്നാലും വ്യജന്‍മാര്‍ പല മാര്‍ഗങ്ങളുപയോഗിച്ച് തട്ടിപ്പുമായി വിലസുകയാണ്. സൈനിക യൂണിഫോം ധരിച്ചും ചിലര്‍ എത്തുന്നുണ്ടത്രേ. ഇവരും വാഗ്ദാനങ്ങള്‍ നല്‍കി സ്തീകളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇതു തുടര്‍ന്നാല്‍ ലക്ഷക്കണക്കിന് യുക്രെയ്ന്‍ സ്ത്രീകള്‍ മനുഷ്യക്കടത്തിന് ഇരയാകാമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ കള്ളവേഷമിട്ടു വന്ന ഒരു സംഘത്തെ പിടിക്കുകയുണ്ടായി. ഫ്രഞ്ച് സൈനിക വേഷമാണ് ഇവര്‍ ധരിച്ചിരുന്നത്. ചോദ്യം ചെയ്യലിന് ഒടുവിലാണ് ഇവരുടെ കള്ളി വെളിച്ചത്തായത്. പല കുട്ടികളും അതിര്‍ത്തി കടക്കുന്നത് പേടിച്ചരണ്ട കണ്ണുകളുമായാണ്. പലര്‍ക്കുമൊപ്പം അച്ഛനമ്മമാരില്ല. അടുത്ത ബന്ധുക്കള്‍ പോലുമില്ല. ഇവരെ കബളിപ്പിക്കാന്‍ എളുപ്പമാണ്. സ്ത്രീകള്‍ വേദനയും കഷ്ടപ്പാടും കൊണ്ട് അസഹനീയമായ യാതനകള്‍ സഹിക്കുന്നുണ്ട്.
എവിടെയങ്കിലും സ്വസ്ഥമായി ഒന്നു വിശ്രമിക്കാന്‍ അവസരം കിട്ടിയാല്‍പ്പോലും വീണുപോകുന്ന അവസ്ഥയിലുള്ളവര്‍. ഇത്തരക്കാരെ വേഗം വീഴ്ത്താമെന്നാണ് പല അക്രമികളും കണക്കുകൂട്ടുന്നത്. ഇപ്പോഴത്തെ രീതിയിലുള്ള പരിശോധന ആണ് തുടരുന്നതെങ്കില്‍ അക്രമികളെ തടയാനോ കബളിപ്പിക്കലില്‍ നിന്ന് രക്ഷപ്പടുത്താനോ കഴിയില്ലെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. തീവ്ര പരിശോധനയാണ് വേണ്ടത്. യുക്രെയ്‌നില്‍ നിന്ന് അവശരായി വരുന്ന പലരും സ്വന്തം സഹോദരിയോ അമ്മയോ ആണെന്നു കരുതാനുള്ള സ്‌നേഹവും കരുതലുമാണ് ഇപ്പോള്‍ വേണ്ടതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
വോളന്റിയര്‍മാരായി അഭിനയിക്കുന്ന എല്ലാവരെയും പരിശോധിക്കാനുള്ള സംവിധാനം ഇപ്പോള്‍ പൊലീസില്‍ ഇല്ല. ഇതും അക്രമികള്‍ക്കു വിളയാടാന്‍ സൗകര്യമൊരുക്കുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഓരോ കൂട്ടമായി തിരിഞ്ഞ് സഹായം വേണ്ടവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ കഠിനമായി പരിശ്രമിക്കുന്നുണ്ട്. എന്നാല്‍, എല്ലാവരെയും സഹയിക്കാനുള്ള ആള്‍ബലം അവര്‍ക്കില്ല. അതിര്‍ത്തിയില്‍ കാണപ്പെുന്ന പലരോടും പേരോ വിലാസമോ ചോദിച്ചാല്‍ ഒന്നും പറയില്ല. ഫോട്ടോ എടുക്കുന്നതും അവര്‍ തടയുന്നു. പിടിക്കപ്പെടും എന്നതിനാലാണ് അവര്‍ റജിസ്റ്റര്‍ ചെയ്യാനും മടിക്കുന്നത്.
റഷ്യ ആക്രമണം തുടങ്ങിയ ശേഷം 30 ലക്ഷത്തിലധികം പേര്‍ യുക്രെയ്ന്‍ വിട്ടു എന്നാണു കണക്ക്. യുക്രെയ്‌നില്‍ നിന്ന് റൊമാനിയയിലേക്കു രക്ഷപ്പെടാന്‍ ശ്രമിച്ച ആരോരുമില്ലാത്ത 500 ല്‍ അധികം കുട്ടികളെയും കണ്ടെത്തിയിരുന്നു.