നൂറാം മത്സരം കളിക്കാനിറങ്ങിയ റൊമേലു ലുക്കാക്കു എട്ടാം മിനുറ്റിൽ ബൈൽജിയത്തെ മുന്നിലെത്തിച്ചു
ലണ്ടന്‍: യൂറോപ്പിലെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വിജയക്കുതിപ്പ് തുടർന്ന് ബെൽജിയം. ചെക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബെൽജിയം പരാജയപ്പെടുത്തിയത്. നൂറാം മത്സരം കളിക്കാനിറങ്ങിയ റൊമേലു ലുക്കാക്കു എട്ടാം മിനുറ്റിൽ ബൈൽജിയത്തെ മുന്നിലെത്തിച്ചു. ആദ്യ പകുതിയിൽ തന്നെ ഏദൻ ഹസാർഡും ലക്ഷ്യം കണ്ടു. 65-ാം മിനുറ്റിൽ അലക്‌സിസ് ഗോൾ പട്ടിക പൂർത്തിയാക്കി.
മറ്റൊരു മത്സരത്തിൽ യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെ സ്വിസർലൻഡ് ഗോൾരഹിത സമനിലയിൽ തളച്ചു. രണ്ടു ടീമുകൾക്കും ഗോൾ നേടാനായില്ല. രണ്ടാം പകുതിയിൽ കിട്ടിയ പെനാൽറ്റി കിക്ക് എടുത്ത ജോർജീന്യോ അത് പാഴാക്കിയതാണ് ഇറ്റലിക്ക് തിരിച്ചടിയായത്.
അതേസമയം ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇംഗ്ലണ്ട് തകർപ്പൻ ജയം സ്വന്തമാക്കി. ഏകപക്ഷീയമായ നാലു ഗോളിനാണ് ആൻഡോറയെ തോൽപ്പിച്ചത്. രണ്ടു ഗോളും ഒരു അസിസ്റ്റുമായി ലിംഗാർഡ് കളിയിൽ തിളങ്ങി. സാക, ഹാരി കെയ്ൻ എന്നിവരാണ് മറ്റ് സ്‌കോറർമാർ.
മറ്റൊരു മത്സരത്തിൽ ബെലാറസിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് വെയിൽസ് തോൽപ്പിച്ചു. നായകൻ ഗാരത് ബെയ്‍ലിന്റെ ഹാട്രിക്ക് കരുത്തിലാണ് വെയിൽസിന്‍റെ വിജയം. ഇഞ്ചുറി ടൈമിലാണ് ബെയ്‌ൽ വിജയഗോൾ നേടിയത്. ബെയ‌്‌ലിന്റെ ആദ്യ രണ്ട് ഗോളുകൾ പെനാൽറ്റിയിലൂടെയായിരുന്നു. ഗ്രൂപ്പ് ഇയിൽ ആറ് പോയിന്‍റുമായി വെയിൽസ് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.
അർമേനിയയെ ഗോൾ മഴയിൽ മുക്കി ജർമനിയും യോഗ്യതാ മത്സരം ആഘോഷമാക്കി. എതിരില്ലാത്ത ആറ് ഗോളിനായിരുന്നു ജർമനിയുടെ ജയം. സെർജി ഗനാബ്രി രണ്ടു ഗോൾ നേടി. മറ്റൊരു മത്സരത്തിൽ ജോർജിയയെ എതിരില്ലാത്ത നാല് ഗോളിന് സ്‌പെയ്‌ൻ തോൽപ്പിച്ചു. മത്സരത്തിൽ 75 ശതമാനം നേരവും പന്തും കൈവശം വച്ചായിരുന്നു സ്‌പെയ്‌നിന്‍റെ ഗോളടി. ഗയയ, സോളർ, ടോറസ്, സറാബിയ എന്നിവരാണ് സ്‌പെയ്‌നിനായി ലക്ഷ്യം കണ്ടത്.