തിരുവനന്തപുരം ∙ ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയും സർ, മാഡം എന്നു വിളിക്കുന്നത് ഒഴിവാക്കിയ മാത്തൂർ ഗ്രാമപ്പഞ്ചായത്തിന്റെ മാതൃക കോൺഗ്രസ് ഭരിക്കുന്ന എല്ലാ പഞ്ചായത്തിലും നടപ്പാക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അറിയിച്ചു.
മാത്തൂർ ഗ്രാമപ്പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയെ സുധാകരൻ അഭിനന്ദിച്ചു. സംസ്ഥാനത്താകെ ഈ മാറ്റങ്ങൾ കൊണ്ടുവരാൻ ശക്തമായ സമ്മർദം ചെലുത്തും. അതിനു നേതൃത്വം നൽകാൻ ഡിസിസി പ്രസിഡന്റുമാരോടു നിർദേശിച്ചിട്ടുണ്ട്.
പൂർണ അർഥത്തിൽ അധികാര വികേന്ദ്രീകരണമാണു കോൺഗ്രസിന്റെ ലക്ഷ്യം. എല്ലാ സർക്കാർ ഓഫിസുകളിലും പൊലീസിലും സർ, മാഡം വിളി ഒഴിവാക്കാനാവശ്യമായ നടപടികൾക്കു മുഖ്യമന്ത്രി തയാറാകണമെന്നും സുധാകരൻ പറഞ്ഞു.