Friday, March 29, 2024
HomeKeralaനിപയുടെ ഭീഷണി, ശൈലജ ടീച്ചര്‍ തിരിച്ചുവരണം

നിപയുടെ ഭീഷണി, ശൈലജ ടീച്ചര്‍ തിരിച്ചുവരണം

സര്‍ക്കാര്‍ ഉടനടി ശൈലജ ടീച്ചറെ ആരോഗ്യ വകുപ്പ് മന്ത്രി സ്ഥാനത്തേക്ക് തിരികെ കൊണ്ട് വരണമെന്നും ടീച്ചര്‍ക്കുള്ള അനുഭവ പരിചയം വീണാ ജോര്‍ജിനില്ല എന്നും വ്യക്തമാക്കി സംവിധായകന്‍ വിസി അഭിലാഷ് രംഗത്ത്. ഇക്കാര്യത്തില്‍ ജാള്യതയുടെ പ്രശ്‌നമുദിക്കുന്നില്ലെന്നും വീണാ ജോര്‍ജിന്റെ ന്യൂനത അവരുടെ കഴിവില്ലായ്മയുമല്ലെന്നും വിസി അഭിലാഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

വൈറസ് എന്ന വസ്തുതയെ നേരിടുന്നതിന് എക്‌സ്പീരിയന്‍സ് പ്രധാനമാണെന്നും ശൈലജ ടീച്ചര്‍ 2016 മുതല്‍ നേടിയെടുത്ത അക്കാര്യത്തിലുള്ള അനുഭവ പരിചയം വീണാ ജോര്‍ജിനില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശൈലജ ടീച്ചര്‍ മടങ്ങി വന്നാല്‍ തന്നെ പകുതി പണി കുറയുമെന്നും രണ്ടാമത്തെ നിപ വരവിനെ കൈകാര്യം ചെയ്ത ശൈലജ ടീച്ചറുടെ എക്‌സ്പീരിയന്‍സാണ് നമുക്ക് വേണ്ടതെന്നും അഭിലാഷ് പറയുന്നു.

വി സി അഭിലാഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ഈ സര്‍ക്കാര്‍ ഉടന്‍ ചെയ്യേണ്ടത് എത്രയും വേഗം ശൈലജ ടീച്ചറെ ആരോഗ്യ വകുപ്പ് മന്ത്രി സ്ഥാനത്തേക്ക് തിരികെ കൊണ്ട് വരിക എന്നതാണ്. ഇക്കാര്യത്തില്‍ ജാള്യതയുടെ പ്രശ്‌നമുദിക്കുന്നില്ല. വീണാ ജോര്‍ജിന്റെ ന്യൂനത അവരുടെ കഴിവില്ലായ്മയുമല്ല.
വൈറസ് എന്ന വസ്തുതയെ നേരിടുന്നതിന് ഇനിയുള്ള കാലത്ത് എക്‌സ്പീരിയന്‍സ് പ്രധാനമാണ്. ശൈലജ ടീച്ചര്‍ 2016 മുതല്‍ നേടിയെടുത്ത അക്കാര്യത്തിലുള്ള അവബോധം പ്രധാനമാണ്. ആ അനുഭവ പരിചയം വീണാ ജോര്‍ജിനില്ല. ശൈലജ ടീച്ചറും കഴിഞ്ഞ സര്‍ക്കാരും കെട്ടിപ്പടുത്ത സിസ്റ്റമാറ്റിക് മെഡിക്കല്‍ സംവിധാനം ഇപ്പോള്‍ തകര്‍ന്ന് പോയിരിക്കുന്നു. ഇത് നിലവിലുള്ള മന്ത്രിയുടേയോ ഒരു പരിധി വരെ ആരോഗ്യ പ്രവര്‍ത്തകരുടേയോ വീഴ്ച്ചയുമല്ല. എന്നാല്‍ സിസ്റ്റത്തിന്റെ ഘടനാപരമായ നിയന്ത്രണം നഷ്ടപ്പെടാതെ മുന്നോട്ട് പോകുന്നതിന് അനുഭവപരിചയം നിശ്ചയമായും വേണം.

ലളിതമായൊരു ഉദാഹരണം വേണമെങ്കില്‍ ദിശയിലേക്ക് വിളിച്ചാല്‍ മതി. സിസ്റ്റമാറ്റിക്കായ മറുപടിയല്ല അവിടെ നിന്ന് കിട്ടുന്നത്. ഒരാള്‍ പറയുന്നതല്ല മറ്റൊരാള്‍ പറയുന്നത്. അതുപോലെ വാര്‍ഡ് കൗണ്‍സിലര്‍ പറയുന്നതല്ല ആശാ വര്‍ക്കര്‍ പറയുന്നത്. ആശാ വര്‍ക്കര്‍ പറയുന്നതല്ല ആശുപത്രിക്കാര്‍ പറയുന്നത്. ഇങ്ങനെയായിരുന്നില്ല ശൈലജ ടീച്ചറിന്റെ കാലത്ത്. മറുപടികള്‍ ഏകീകൃതമായിരുന്നു, സുതാര്യവുമായിരുന്നു.
എനിക്ക് പരിചയമുള്ള ഒരു രോഗി പന്ത്രണ്ട് ദിവസങ്ങളായി കര്‍ശന റൂം ക്വാറന്റീനിലാണ്. പോസിറ്റീവായി എന്ന് അറിഞ്ഞതുമുതലുള്ള പതിനേഴാം ദിവസം പുറത്തിറങ്ങാം എന്നാണ് ആശുപത്രിയില്‍ നിന്നുള്ള നിര്‍ദ്ദേശം. ഇതിനിടെ വാര്‍ഡ് കൗണ്‍സിലര്‍ വന്ന് പറഞ്ഞിട്ട് പോയത്, ”പതിനേഴാം ദിവസം കഴിഞ്ഞാലും ടെസ്റ്റ് ചെയ്താല്‍ വൈറസ് ശരീരത്തിലുണ്ടാവും. മൂന്ന് മാസം വരെ അതങ്ങനെ തന്നെ തുടരും. അതു കൊണ്ട് ടെസ്റ്റ് ചെയ്യണ്ട.” എന്നാണ്.
ഇതില്‍ നിന്ന് എന്താണ് മനസിലാക്കേണ്ടത്? സിസ്റ്റം ആക്ടീവാക്കുക എന്നതാണ് ഒരേയൊരു പോംവഴി. അനുഭവസമ്പത്ത് അതിന് പ്രധാനമാണ്. ശൈലജ ടീച്ചര്‍ മടങ്ങി വന്നാല്‍ തന്നെ പകുതി പണി കുറയും. രണ്ടാമത്തെ നിപ വരവിനെ അവര്‍ ഹാന്‍ഡില്‍ ചെയ്ത രീതി ഓര്‍ക്കുക. ആ എക്‌സ്പീരിയന്‍സാണ് നമുക്ക് വേണ്ടത്. എന്നും ശൈലജ ടീച്ചര്‍ ഉണ്ടാവുമോ എന്ന ചോദ്യം പ്രസക്തമാണ്. അതിനുള്ള മറുപടി; ‘ഊര്‍ദ്ധശ്വാസം വലിയ്ക്കുമ്പോളല്ലല്ലൊ ഓക്‌സിജന്‍ സിലിണ്ടര്‍ തേടിപ്പോവേണ്ടത്’ എന്നാണ്. അനുബന്ധം: ഇതൊരു സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റല്ല. നിക്ഷ്പക്ഷമായി ചിന്തിക്കുമ്പോള്‍ പിടികിട്ടുന്ന കാര്യങ്ങളാണ്.

മാത്യു ജോണ്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular