ഫ്ലോറിഡാ∙ മൂന്നുമാസമുള്ള കുട്ടി, കുട്ടിയുടെ മാതാവ് (33), അമ്മൂമ്മ(62), 40 വയസ്സുള്ള ഒരു പുരുഷൻ എന്നീ നാലുപേരെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ യുഎസ് എക്സ് മറീൻ ബ്രയാൻ റൈലി (33) യെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ആക്ടീവ് ഷൂട്ടർ പരിസരത്തണ്ട് എന്നു സന്ദേശം കിട്ടി സംഭവസ്ഥലത്ത് എത്തിയ പൊലീസും പ്രതിയും തമ്മിൽ വെടിവയ്പു നടന്നു. നിസ്സാര പരുക്കേറ്റ പ്രതി പിന്നീടു പൊലീസിനു കീഴടങ്ങി. പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതി പൊലീസിന്റെ കൈയിൽ നിന്നു തോക്കു തട്ടിയെടുക്കുന്നതിനുള്ള ശ്രമവും നടത്തിയതായി പൊലീസ് അറിയിച്ചു. പ്രതി മയക്കു മരുന്നിനടിമയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
തുടർന്നു പ്രതിയെ ചോദ്യം ചെയ്തതിനു ശേഷം നടത്തിയ പരിശോധനയിൽ 40 വയസ്സുള്ള പുരുഷന്റേയും 33 വയസ്സുള്ള സ്ത്രീയുടേയും കുഞ്ഞിന്റേയും മൃതദേഹങ്ങൾ ഒരുവീട്ടിൽ നിന്നും, അതേ സ്ഥലത്തുള്ള മറ്റൊരു വീട്ടിൽ നിന്നും 62 വയസ്സുള്ള അമ്മൂമ്മയുടേയും മൃതദേഹങ്ങൾ വെടിയേറ്റ നിലയിൽ കണ്ടെടുക്കുകയായിരുന്നു. 11 വയസ്സുള്ള കുട്ടിക്ക് നിരവധി വെടിയേറ്റിരുന്നു. കുട്ടിയെ റ്റാംമ്പ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ശസ്ത്രക്രിയക്കു ശേഷം സുഖം പ്രാപിച്ചുവരുന്നു.
മൂന്നുമാസമുള്ള കുട്ടിയെ കൈയിലേന്തിയ മാതാവ് ജീവനുവേണ്ടി കേണപേക്ഷിച്ചുവെങ്കിലും പ്രതി നിർദാക്ഷിണ്യം ഇരുവർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. ഇറാഖിലും അഫ്ഗാനിസ്ഥാനിലും 2008– 2010 കാലഘട്ടത്തിൽ മറീനായി സേവനം അനുഷ്ഠിച്ചിട്ടുള്ള പ്രതി ഷാർപ് ഷൂട്ടറാണെന്നാണു പൊലിസ് പറയുന്നത്.
പി പി ചെറിയാൻ