ന്യുയോർക്ക് ∙ അഫ്ഗാനിസ്ഥാനിൽ വനിതകൾക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കും അക്രമങ്ങൾക്കുമെതിരെ നിശബ്ദത പാലിക്കുന്ന അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, മുൻ പ്രഥമ വനിത മിഷേൽ ഒബാമ എന്നിവർക്കെതിരെ ശക്തമായ വിമർശനവുമായി ലാറാ ട്രംപ്. ഡൊണൾഡ് ട്രംപിന്റെ മകൻ എറിക് ട്രംപിന്റെ ഭാര്യയാണ് ലാറാ.
കമല ഹാരിസ്, മിഷേൽ ഒബാമ എന്നിവരെ പോലെ സ്വാർഥമതികളായ വനിതകളെ താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ലാറ അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ ലക്ഷ്യം വച്ച്, അഫ്ഗാൻ വനിതകളെ പോലെ സുരക്ഷിതരായി കഴിയുന്ന വനിതകൾ വേറെയില്ലെന്ന് നേരത്തെ അവകാശപ്പെട്ട ഇരുവരും, ഇപ്പോൾ അഫ്ഗാനിലെ വനിതകളുടെ അവസ്ഥ എപ്രകാരമാണെന്ന് അഭിപ്രായപ്പെടാൻ ചങ്കൂറ്റം കാണിക്കാത്തതെന്താണെന്ന് ലാറ ചോദിച്ചു. താലിബാൻ ഭരണത്തിൽ വനിതകളുടെ സ്ഥിതി എന്താണെന്ന് ഇവർ മനസിലാക്കി പ്രതികരിക്കണമെന്ന് ലാറ പറഞ്ഞു.
അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാൻ വിട്ടതിനു മുമ്പുള്ള അഫ്ഗാൻ വനിതകളുടെ സ്ഥിതി ഇനി അവർക്ക് സ്വപ്നം കാണാനാകുമോ, ലാറ ചോദിച്ചു. കമലാ ഹാരിസ് ഇപ്പോൾ സ്വീകരിച്ച നിലപാട് ഞങ്ങൾ ഒരിക്കലും മറക്കില്ല, യഥാർഥ സംഭവങ്ങളിൽ നിന്നും ഒളിച്ചോടുന്ന സ്ഥിതിയിലേക്ക് വൈസ് പ്രസിഡന്റ് കമല ഹാരിസ് അധഃപതിച്ചിരിക്കുന്നുവെന്നും ലാറ ആരോപിച്ചു.
പി പി ചെറിയാൻ