മേടം പിറന്നൂ, വിഷു സുദിനമായീ;
സൂര്യൻ വരും മുമ്പായ്, അമ്മ വിളിച്ചൂ,
‘കണികാണാൻ നേരമായ്, ഉണ്ണീയെണീക്കൂ!’
കണ്ണുതുറക്കാതെ, അമ്മതൻകൈപിടിച്ചുണ്ണി ശ്രീലകത്തെത്തി
വിഷുക്കണി കണ്ടു; ആ പൊൻവെളിച്ചത്തിലവൻമനം നിറഞ്ഞൂ;
ഓട്ടുരുളിയിൽ കൊന്നപ്പൂ, പൊൻവെള്ളരിക്കയും,
ചക്കയും മാങ്ങയും കായയും ചേനയും,
നാളികേരവും നാണയങ്ങളും കോടിവസ്ത്രവും
വെള്ളിക്കിണ്ണങ്ങളും സ്വർണ്ണപ്പതക്കവും,
കണ്ണാടി, കണ്മഷി, കുങ്കുമം, ഗ്രന്ഥവും
വെറ്റിലയടക്കയും കിണ്ടിയിൽ വെളളവും
നിലവിളക്കിൻ പൊന്‍പ്രഭയിൽ പൂഞ്ചിരിക്കുന്ന കണ്ണനും
കണ്ടുതൊഴുതോരാ ഉണ്ണിക്ക് കൈനീട്ടമായ്,
മുത്തശ്ശനേകീ കിലുങ്ങുന്ന നാണ്യങ്ങൾ,
പോരാതാക്കിടാവിനെ കൈയ്യിലെടുത്തുയർത്തിക്കൊടുത്തൂ
ഇരുകവിളത്തുമുമ്മയും.