വാഷിംഗ്ടൺ : ജനുവരി 6ന് ക്യാപിറ്റോൾ മന്ദിരം ആക്രമിച്ച സംഭവത്തിൽ ജയിൽശിക്ഷ അനുഭവിക്കുന്ന കലാപകാരികളെ പിന്തുണച്ചുകൊണ്ട് നടത്താൻ പോകുന്ന വലതുപക്ഷ റാലി നിയമപാലകർ ഗൗരവത്തോടെ കാണണമെന്നും കൂടുതൽ അക്രമങ്ങൾ ഉണ്ടാകുമെന്ന ആശങ്കയുണ്ടെന്നും മുൻ എഫ്ബിഐ ഡെപ്യൂട്ടി ഡയറക്ടർ ആൻഡ്രൂ മക്കേബ് തിങ്കളാഴ്ച വ്യക്തമാക്കി. ‘ജസ്റ്റിസ് ഫോർ ജെ 6’ എന്ന പേരിൽ സെപ്റ്റംബർ 18 നാണ് റാലി ആസൂത്രണം ചെയ്തിരിക്കുന്നത്.
മുൻ ട്രംപ് കാമ്പയിൻ സ്റ്റാഫർ സംഘടിപ്പിക്കുന്ന ഈ പരിപാടി ക്യാപിറ്റോൾ ഹില്ലിൽ സുരക്ഷാ ആശങ്കകൾ ഉളവാക്കിയിട്ടുണ്ട്. എത്ര പ്രതിഷേധക്കാർ പങ്കെടുക്കുമെന്ന് വ്യക്തമല്ല.
റാലി നടക്കുന്ന ശനിയാഴ്ച, ഹൗസ് അവധിയായതിനാൽ, കുറച്ച് നിയമനിർമ്മാതാക്കളോ ജീവനക്കാരോ മാത്രമേ ഉണ്ടായിരിക്കുകയുള്ളു.
ഓഗസ്റ്റിൽ, ഡെമോക്രാറ്റുകളെ വിമർശിച്ചതിന്റെ പേരിൽ ഒരാളെ കാപ്പിറ്റോളിന് സമീപം മണിക്കൂറുകളോളം നീണ്ട ഏറ്റുമുട്ടലിന് ശേഷം അറസ്റ്റ് ചെയ്തിരുന്നു. ഈ സമയത്ത് സ്ഫോടക വസ്തു ഉണ്ടെന്ന് അവകാശവാദം ഉയർന്നിരുന്നെങ്കിലും അപകടകരമായ യാതൊന്നും സംഭവിച്ചില്ല.
പക്ഷേ കാപ്പിറ്റോൾ ഹില്ലിൽ ഒരു ആക്രമണസാധ്യത ഉയർന്നുതന്നെ നിൽപ്പുണ്ട്. രാഷ്ട്രീയ കാലാവസ്ഥ അനുകൂലമല്ലാത്തതും ഭയാശങ്കകൾക്ക് ആക്കം കൂട്ടുന്നു. നിയമപാലകർക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട് . ഏപ്രിലിൽ, പോലീസ് ബാരിക്കേഡിലേക്ക് ഒരാൾ വാഹനം ഇടിച്ച് കയറ്റി കാപ്പിറ്റോൾ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതുപോലെ അനിഷ്ട സംഭവങ്ങൾ ഇനിയും ഉണ്ടായാതിരിക്കാനും ശ്രദ്ധ ചെലുത്തുന്നുണ്ടെന്നാണ് അറിയുന്നത്.