വിമാനത്തിലും തീവണ്ടിയിലും ബസിലും മാസ്ക് ധരിക്കണമെന്ന ബൈഡൻ ഭരണകൂടത്തിന്റെ ഉത്തരവ് ഫ്‌ളോറിഡയിലെ ഫെഡറൽ ജഡ്ജ് തള്ളിയതോടെ യാത്രക്കാർ ആഘോഷത്തിലായി. മൂന്നു വർഷം നീണ്ട കോവിഡ് ദുരിതത്തിനൊടുവിൽ മുഖാവരണമില്ലാതെ യാത്ര.
സി ഡി സിയുടെ അധികാരത്തിനപ്പുറമാണ് മാസ്‌ക് നിഷ്കർഷയെന്നു ഫ്‌ളോറിഡ മിഡിൽ ഡിസ്‌ട്രിക്‌ട് ജഡ്‌ജ് കാതറിൻ കിംബാൽ മിസെല്ലേ പറഞ്ഞു.
യുണൈറ്റഡ് എയർലൈൻസ്, ഡെൽറ്റ, സൗത്‌വെസ്റ്റ്, അമേരിക്കന് എയർലൈൻസ് എന്നിവ യാത്രക്കാർക്കും വിമാന ജീവനക്കാർക്കും മറ്റു സ്റ്റാഫിനും മാസ്ക് ഒഴിവാക്കി. ആഭ്യന്തര സർവീസുകളിൽ മാസ്ക് വേണ്ടെന്നു യുണൈറ്റഡ് അറിയിച്ചു. ചില അന്താരാഷ്ട്ര സർവീസുകളിലും ഒഴിവാക്കും.
എന്നാൽ ആവശ്യമെന്നു തോന്നുന്നവർക്ക് ധരിക്കാമെന്നും എയർലൈൻ വ്യക്തമാക്കി.
വിമാനത്തിൽ ആവശ്യക്കാർക്ക് മാസ്ക് ധരിക്കാമെന്നു ഡെൽറ്റയും അറിയിച്ചു.
എന്നാൽ 24 മണിക്കൂർ നേരത്തേക്ക് ഈ ചട്ടം നടപ്പാക്കുന്നതിൽ വ്യത്യാസങ്ങൾ ഉണ്ടാവാം.
മാസ്ക് ധരിക്കുന്നതു അവനവന്റെ ഇഷ്ടമാണെന്നു അലാസ്ക എയർലൈനും പറഞ്ഞു. എന്നാൽ നയമാറ്റം സംബന്ധിച്ച വ്യക്തമായ ചിത്രം ഉണ്ടാവുന്നത് വരെ യാത്രക്കാർ ക്ഷമ കാട്ടണം.
ഡെൽറ്റയുടെ മിക്ക രാജ്യാന്തര ഫ്‌ളൈറ്റുകളിലും മാസ്ക് തുടരും.
റാലി-ദുർഹാം, മയാമി, പോർട്ട്ലൻഡ് തുടങ്ങിയ വിമാനത്താവളങ്ങൾ മാസ്ക് ഉപേക്ഷിച്ചതായി അറിയിച്ചു. എന്നാൽ സാൻ ഫ്രാൻസിസ്‌കോയിൽ പുതിയ ടി എസ് എ ഉത്തരവ് വരുന്നത് വരെ തുടരും.