റോം∙ കടലിൽ കുളിക്കുന്നവരുടെ ശരീര താപനില അളക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിക്കുവാനുള്ള വിവാദ നീക്കത്തിനെതിരെ പ്രതിഷേധം.
കോവിഡ് വ്യാപനം വീണ്ടും തുടരുന്നതിനിടയിൽ, റോമിന് അടുത്തുള്ള ഓസ്റ്റിയ കടൽത്തീരത്താണു വിവാദ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത്. കടുത്ത വേനലിൽ ആശ്വാസംതേടി കടലിൽ കുളിക്കാൻ എത്തുന്നവരുടെ ശരീര താപനില, വിദൂരതയിൽ നിന്നു മനസ്സിലാക്കാൻ ഡ്രോണുകൾ ഉപയോഗിക്കാനായിരുന്നു ലോക്കൽ ഹെൽത്ത് അതോറിറ്റിയുടെ നീക്കം.
ജലനിരപ്പിൽ നിന്ന് 25 മീറ്ററിൽ കുറയാതെയും ആളുകളിൽ നിന്ന് 30 മീറ്ററിൽ കുറയാതെയുമുള്ള ഉയരത്തിൽനിന്ന് ജനങ്ങളുടെ ശരീരതാപനില അളന്നു തിട്ടപ്പെടുത്താൻ ഡ്രോണുകൾ ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം..
പദ്ധതിക്കെതിരെ വൻ പ്രതിഷേധമാണ് റോമിൽ അരങ്ങേറിയത്. ജനങ്ങളുടെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നും ഇത്തരം നടപടികളിൽനിന്ന് പിന്മാറണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ മോശം കാലാവസ്ഥയെ തുടർന്ന് വിവാദ തീരുമാനം തൽക്കാലം റദ്ദാക്കിയിരിക്കുകയാണ്.