ആമസോണുമായി കരാർ ഒപ്പിട്ടതിന് ഗുജറാത്ത് സർക്കാരിനെ വിമർശിച്ച് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (CAIT). സംസ്ഥാനത്ത് നിന്നുള്ള ഇ-കൊമേഴ്‌സ് കയറ്റുമതി വർദ്ധിപ്പിക്കുന്നതിന് ഗുജറാത്തിലെ വ്യവസായ, ഖനി വകുപ്പുമായി ഒരു കരാർ ഒപ്പിട്ടതായി ആമസോൺ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനെതിരെയാണ് CAIT രംഗത്തെത്തിയിരിക്കുന്നത്. യുഎസ് ആസ്ഥാനമായുള്ള ഇ-കൊമേഴ്‌സ് ഭീമൻ മത്സരവിരുദ്ധമായ രീതികൾ വിൽപ്പന നടത്തുന്നതായി മുമ്പും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് വിമർശിച്ചിട്ടുണ്ട്.
ധാരണാപത്രം അനുസരിച്ച് ആമസോൺ സംസ്ഥാനത്തു നിന്നുള്ള എംഎസ്എംഇകളെ ആമസോൺ ഗ്ലോബൽ സെല്ലിംഗിൽ പരിശീലിപ്പിക്കുകയും അവരെ പ്രാപ്തരാക്കുകയും ചെയ്യും. 200 ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമുള്ള ദശലക്ഷക്കണക്കിന് ആമസോൺ ഉപഭോക്താക്കൾക്ക് മെയ്ഡ് ഇൻ ഇന്ത്യ ഉൽപ്പന്നങ്ങൾ വിൽക്കാൻ സംരംഭകരെ പ്രാപ്തരാക്കുന്നതാണ് പദ്ധതി. ഗുജറാത്ത് സർക്കാരിനെ CAIT വിമർശിക്കാൻ കാരണമെന്തെന്ന് നോക്കാം.
“ആമസോണുമായി കൈകോർത്തതിലൂടെ ഗുജറാത്തിലെ വ്യാപാരികളെ മാത്രമല്ല, രാജ്യമെമ്പാടുമുള്ള വ്യാപാരികളെയാണ് ഗുജറാത്ത് സർക്കാർ വഞ്ചിച്ചതെന്ന്, ” CAIT പ്രസ്താവനയിൽ പറഞ്ഞു.
ഒരു വശത്ത് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടങ്ങിയ കേന്ദ്ര നിയമ സ്ഥാപനങ്ങൾ ആമസോണിനെതിരെ ഇ-കൊമേഴ്സ് നിയമ ലംഘനത്തിനെതിരെ അന്വേഷണം നടത്തുമ്പോൾ ഗുജറാത്ത് സർക്കാർ ആമസോണുമായി കൈകോർത്ത് വിൽപ്പന വർദ്ധിപ്പിക്കാൻ ശ്രമിക്കുകയാണെന്നും സിഎഐടി ആരോപിച്ചു.