കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ബാങ്കിലെ മുൻ ജീവനക്കാരൻ എം.വി സുരേഷ് നൽകിയ ഹർജിയിലാണ് സർക്കാർ മറുപടി സത്യവാങ്മൂലം നൽകിയത്. സി.പി.എം ഭരിയ്ക്കുന്ന ബാങ്കിലെ തട്ടിപ്പ് സംസ്ഥാന സർക്കാർ ഭരണ സ്വാധീനമുപയോഗിച്ച് അട്ടിമറിയ്ക്കുമെന്നതിനാൽ സി.ബി.ഐ അന്വേഷണം അനിവാര്യമെന്നായിരുന്നു ഹർജി.
തട്ടിപ്പിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ഫലപ്രദമായി പുരോഗമിയ്ക്കുന്നതായി സർക്കാർ കോടതിയെ അറിയിച്ചു. വ്യാജ വായ്പ നേടുന്നതിനായി പ്രതികൾ തയ്യാറാക്കിയ നിരവധി വ്യാജ രേഖകൾ കണ്ടെത്തിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 13 ഭരണസമിതി അംഗങ്ങളടക്കം 18 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നൂറുകോടിയോളം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ഇക്കാര്യത്തിൽ കൃത്യമായ ദിശയിലാണ് അന്വേഷണം തുടരുന്നതെന്നും ബാങ്കിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ജീവനക്കാരൻ സ്ഥാപിത താൽപര്യങ്ങളോടെയാണ് ഹർജിയുമായി കോടതിയെ സ സമീപിച്ചതെന്നും സർക്കാർ മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ബാങ്കിൽ നിന്ന് വായ്പ എടുത്ത എല്ലാവരുടെയും മൊഴി എടുക്കുന്നതിനുള്ള നടപടികൾ ക്രൈം ബ്രാഞ്ച് അന്വേഷണസംഘം ആരംഭിച്ചിരുന്നു. കേസിൽപ്രതി ചേർത്ത ഭരണസമിതി അംഗങ്ങൾ ക്കെതിരെ കൂടുതൽ തെളിവ് ശേഖരിക്കുന്നതിനും വ്യാജ ലോണുകൾ കണ്ടെത്തുന്നതിനുമാണ് നടപടി. വായ്പ എടുത്ത മുഴുവൻ ആളുകളുടെയും മൊഴികൾ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. വായ്പകളുമായി ബന്ധപ്പെട്ട് ബാങ്കിലുള്ള രേഖകളും വായ്പ എടുത്ത വ്യക്തിയുടെ കയ്യിലുള്ള രേഖകളും പരിശോധിക്കും. എല്ലാ രേഖകളും പരിശോധിക്കുന്നതോടെ ഉടമ അറിയാതെ കൂടുതൽ വായ്പ എടുത്തിട്ടുണ്ടോ എന്നത് വ്യക്തമാകും. വ്യാജ വായ്പകളുടെ വ്യാപ്തി കണ്ടെത്തുന്നതോടെ കൂടുതൽ തട്ടിപ്പുകൾ പുറത്ത് വന്നേക്കാമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണക്കുകൂട്ടൽ.
കേസിൽ 13 ബാങ്ക് ഭരണ സമിതി അംഗങ്ങളെ കൂടി ക്രൈം ബ്രാഞ്ച് പ്രതി ചേർത്തിരുന്നു. സിപിഎം നേതാക്കളായ ഭരണ സമിതി അംഗങ്ങളെയാണ് പ്രതിപ്പട്ടികയിലുൾപ്പെടുത്തിയത്. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 18 ആയി. കേസിൽ നിലവിലെ 6 പ്രതികളിൽ 4 പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരിങ്ങാലക്കുട കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ടും നൽകി. കേസിൽ ഒരു പ്രതി കൂടി അറസ്റ്റിലായിരുന്നു. സൂപ്പർ മാർക്കറ്റ് മാനേജർ റെജിയാണ് അറസ്റ്റിലായത്.