പാരിസ്∙ അന്റോയ്ൻ ഗ്രീസ്മൻ നേടിയ ഇരട്ടഗോളുകളുടെ മികവിൽ ഫിൻലൻഡിനെ തകർത്ത് ഫ്രാൻസ് വീണ്ടും വിജയവഴിയിൽ. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഫ്രാൻസ് ഫിൻലൻഡിനെ വീഴ്ത്തിയത്. 25, 53 മിനിറ്റുകളിലായാണ് ഗ്രീസ്മൻ ലക്ഷ്യം കണ്ടത്. തുടർച്ചയായ അഞ്ച് മത്സരങ്ങൾക്കുശേഷമാണ് ഫ്രാൻസ് ഒരു മത്സരം ജയിക്കുന്നത്. നിലവിലെ ലോക ചാംപ്യൻമാരായ ഫ്രാൻസ് കഴിഞ്ഞ മത്സരങ്ങളിൽ ബോസ്‌നിയ ഹെർസോഗോവിന, യുക്രെയ്ൻ ടീമുകൾക്കെതിരെ പിന്നിൽനിന്ന് തിരിച്ചടിച്ചാണ് സമനില പിടിച്ചത്.
മറ്റൊരു മത്സരത്തിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൂടാതെ ഇറങ്ങിയ പോർച്ചുഗലും ജയിച്ചുകയറി. അസർബൈജാനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് പോർച്ചുഗൽ വീഴ്ത്തിയത്. ബെർണാഡോ സിൽവ (26), ആന്ദ്രെ സിൽവ (31), ഡീഗോ ജോട്ട (75) എന്നിവരാണ് ലക്ഷ്യം കണ്ടത്.
സൂപ്പർതാരം മെംഫിസ് ഡിപായ് ഹാട്രിക്കുമായി തിളങ്ങിയ മത്സരത്തിൽ ഹോളണ്ട് തുർക്കിയെ തോൽപ്പിച്ചു. ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് ഹോളണ്ടിന്റെ വിജയം. 16, 38–പെനൽറ്റി, 54 മിനിറ്റുകളിലായാണ് ഡിപായ് ലക്ഷ്യം കണ്ടത്. ഡേവി ക്ലാസൻ (ഒന്ന്), ഗൂസ് ടിൽ (80), ഡോണിൽ മാലെൻ (90) എന്നിവരും ഹോളണ്ടിനായി ലക്ഷ്യം കണ്ടു. തുർക്കിയുടെ ആശ്വാസഗോൾ ഇൻജറി ടൈമിൽ സെൻജിസ് നേടി.
മറ്റു മത്സരങ്ങളിൽ റഷ്യ മാൾട്ടയെയും (2–0), ക്രൊയേഷ്യ സ്ലൊവേനിയേയും (3–0), നോർവേ ജിബ്രാൾട്ടറിനെയും (5–1), ഫറോ ഐലൻഡ്സ് മോൾഡോവയേയും (2–1), ഡെൻമാർക്ക് ഇസ്രയേലിനെയും (5–0), സ്കോട്‌ലൻഡ് ഓസ്ട്രിയയേയും (1–0) തോൽപ്പിച്ചു. അയർലൻഡ്–സെർബിയ മത്സരവും (1–1), മോണ്ടെനെഗ്രോ – ലാത്‌വിയ മത്സരവും (0–0) സമനിലയിൽ അവസാനിച്ചു.