മത്സരം നടക്കുകയും ഇടയില്‍ വച്ച് താരങ്ങള്‍ ആരെങ്കിലും കോവിഡ് പോസിറ്റീവായാല്‍ ഐപിഎല്ലിലും വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിലും പങ്കെടുക്കാനുള്ള സാധ്യത മങ്ങും
ലണ്ടണ്‍: ഇന്ത്യ-ഇംഗ്ലണ്ട് മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ അനിശ്ചിതത്വം തുടരുന്നു. അവസാനമായി നടന്ന കോവിഡ് പരിശോധനയില്‍ ഇന്ത്യന്‍ താരങ്ങള്‍ നെഗറ്റീവ് ആയെങ്കിലും മത്സരവുമായി മുന്നോട്ടു പോകാന്‍ ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്ത്യക്ക് (ബിസിസിഐ) താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇന്ത്യന്‍ താരങ്ങളുടെ പരിശോധനാ ഫലം വന്നതോടെ അഞ്ചാം ടെസ്റ്റ് ക്രമീകരിച്ചതു പോലെ നടത്താമെന്ന നിലപാടിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്.
വ്യാഴാഴ്ച വൈകുന്നേരം ഇന്ത്യന്‍ ടീം ചര്‍ച്ച നടത്തിയിരുന്നു. കൂടുതല്‍ താരങ്ങളും അഞ്ചാം ടെസ്റ്റ് കളിക്കുന്നതില്‍ സന്നദ്ധത അറിയിച്ചില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) സെപ്റ്റംബർ 19-ാം തീയതി ആരംഭിക്കാനിരിക്കെ കൂടുതല്‍ അപകടത്തിലേക്ക് പോകാന്‍ കളിക്കാര്‍ താത്പര്യപ്പെടുന്നില്ല. കൂടാതെ നാലാം ടെസ്റ്റിലേറ്റ പരുക്കിനെ തുടര്‍ന്ന് മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, മുഹമ്മദ് ഷമി എന്നിവര്‍ നിരീക്ഷണത്തിലുമാണ്.