കണക്ടിക്കറ്റ് സംസ്ഥാനം ‘ഖാലിസ്ഥാൻ രാഷ്ട്രത്തെ’ അംഗീകരിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നു. ഡെമോക്രാറ്റിക് പാർട്ടിയുടെ കോട്ടയായ സംസ്ഥാനത്തു പ്രസിഡന്റ് ജോ ബൈഡൻ ഇടപെടണമെന്ന് ഭാരതീയ ജനതാ പാർട്ടി (ബിജെ പി) ആവശ്യപ്പെട്ടു.
പഞ്ചാബിലെ പട്യാലയിൽ ‘ഖാലിസ്ഥാൻ ദിനം’ ആചരിക്കാൻ ഏപ്രിൽ 29 നു സിഖ് തീവ്രവാദികൾ ഒത്തു കൂടുകയും അവരുമായി ശിവസേന ഏറ്റു മുട്ടുകയും ചെയ്‌തിരുന്നു. 2022 ഏപ്രിൽ 29 ‘സിഖ് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ’ 36ആം വാർഷികമായി അംഗീകരിക്കുകയാണ് കണക്ടിക്കറ്റ് ചെയ്‌തിട്ടുള്ളത്.
വാഷിംഗ്‌ടണിലെ ഇന്ത്യൻ എംബസിയും ന്യുയോർക്കിലെ ഇന്ത്യൻ കോൺസലിറ്റും ഈ നടപടിയെ വിമർശിച്ചു. അമേരിക്കൻ അധികൃതരുമായി ഇക്കാര്യം സംസാരിക്കുമെന്നും അവർ അറിയിച്ചു.
“യു എസ് എയിലെ കണക്ടിക്കറ്റ് സംസ്ഥാനത്തിന്റെ ജനറൽ അസംബ്‌ളി ഒരു നിയമവിരുദ്ധമായ നടപടിക്കു അംഗീകാരം നൽകിയതിനെ ഞങ്ങൾ അപലപിക്കുന്നു. അസംബ്ളിയുടെ നാമം തങ്ങളുടെ ഹീനമായ ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ചില അധാർമിക ശക്തികളുടെ ശ്രമമാണിത്,” കോൺസലിറ്റ് പ്രസ്താവനയിൽ പറഞ്ഞു.
“ഈ നിക്ഷിപ്‌ത താൽപര്യക്കാർ സമുദായങ്ങളെ വിഭജിക്കാനും മതഭ്രാന്തും വിദ്വേഷവും വളർത്താനും ശ്രമിക്കയാണ്. യു എസ് എയും ഇന്ത്യയും പോലുള്ള ജനാധിപത്യ സമൂഹങ്ങളിൽ അവരുടെ അക്രമ പരിപാടിക്ക് ഇടമില്ല.
“വാഷിംഗ്‌ടണിലെ ഇന്ത്യൻ എംബസിയും ന്യുയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറലും ഇക്കാര്യം ഉചിതമായ വിധം യു എസ് ജനപ്രതിനിധികളുടെ മുന്നിൽ ഉന്നയിക്കും.”
കണക്ടിക്കറ്റിന്റെ ഔദ്യോഗിക കത്ത് ട്വിറ്ററിൽ പുറത്തു വിട്ട ബി ജെ പി ദേശീയ വക്താവ് ആർ പി സിംഗ്, ഈ നീക്കം അത്യധികം അപലപനീയമാണെന്നു ചൂണ്ടിക്കാട്ടി. ഒരു വിധത്തിലും അത് സ്വീകാര്യമല്ല. ബൈഡൻ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയ്ക്കുള്ളിൽ ‘ഖാലിസ്ഥാൻ’ എന്ന ‘സ്വതന്ത്ര രാഷ്ട്രത്തിനു’ കണക്ടിക്കറ്റ് അംഗീകാരം നൽകുകയാണു ചെയ്തത്.
കണക്ടിക്കറ്റ് പാസാക്കിയ പ്രമേയം ഖാലിസ്ഥാനെ സഹായിക്കുന്നതും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതുമാണെന്നു ഇന്ത്യൻ വേൾഡ് ഫോറം ചൂണ്ടിക്കാട്ടി. ഫോറം പ്രസിഡന്റ് പുനീത് സിംഗ് ഛന്ദോക് പറഞ്ഞു: “ഇന്ത്യയിലെ സിഖുകാർ നിയമം ആദരിച്ചു ജീവിക്കുന്നവരാണ്. സർക്കാരുമായി ഭിന്നതയൊന്നുമില്ല. വ്യവസ്ഥിതിക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ ജീവിക്കയും പരാതികൾ ഉണ്ടെങ്കിൽ കോടതികളെ സമീപിക്കയും ചെയ്യുന്നവരാണ്.”
ബൈഡന്റെ ഇടപെടൽ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഏപ്രിൽ 29നു പട്യാലയിൽ സിഖ് തീവ്രവാദികൾ ഖാലിസ്ഥാൻ ദിനം ആചരിക്കുന്നതിനെതിരെ (ചിത്രം) ശിവസേന രംഗത്തു വന്നതോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ദംദമി തക്‌സൽ ജാഥ രാജ്‌പുര എന്ന മത പഠന കേന്ദ്രത്തിന്റെ തലവനായ ബാർജിന്ദർ സിംഗ് പർവാനയെ അക്രമത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലു എഫ് ഐ ആറുകൾ ആണ് അദ്ദേഹത്തിനെതിരെ ഫയൽ ചെയ്‌തിട്ടുള്ളത്. കൊലപാതകം, ആയുധം സൂക്ഷിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവ ഉൾപ്പെടെ.
പർവനയാണ് അക്രമത്തിന്റെ സൂത്രധാരൻ എന്ന് പട്യാല റേഞ്ച് ഐ ജി മുഖ്‌വീന്ദർ സിംഗ് ചിന്ന പറഞ്ഞു. ശിവസേനയുടെ പ്രകടനം തടയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ജനങ്ങളെ ഇളക്കി വിടാൻ ശ്രമിച്ചതിന്റെ ദൃശ്യങ്ങൾ ഉണ്ട്.
അതിലൊന്നിൽ പർവാന പറയുന്നു: “ആരെങ്കിലും ഖാലിസ്ഥാനെതിരെ സംസാരിച്ചാൽ ഞങ്ങൾ അത് വച്ചു പൊറുപ്പിക്കില്ല. ഞങ്ങൾ ഏതറ്റം വരെയും പോകും. നിയമത്തിന്റെ അതിരു കടന്നാലും.
“ഞങ്ങളുടെ മത വികാരങ്ങൾ ഖാലിസ്ഥനുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതിനെ ഇല്ലാതാക്കാൻ ആർക്കും ആവില്ല.”