മോസ്‌കോ : യുക്രെയിനില്‍ റഷ്യ കടന്നുകയറ്റം തുടങ്ങിയത് മുതല്‍ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരുന്നു. റഷ്യയ്‌ക്കെതിരെയുള്ള ഉപരോധത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടി പങ്കുചേര്‍ന്നതോടെ റഷ്യയുടെ കയറ്റുമതി പ്രതിസന്ധിയിലായി.
എന്നാല്‍ വന്‍ വിലക്കുറവില്‍ എണ്ണകമ്ബനികള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ സമീപിച്ചതോടെ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. അമേരിക്കയുടെ അനിഷ്ടം കണക്കിലെടുക്കാതെയാണ് ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണഇറക്കുമതി ചെയ്തപ്പോള്‍, ചൈന റഷ്യയില്‍ നിന്നും വലിയ അളവില്‍ പ്രകൃതി വാതകമാണ് ഇറക്ക് മതി ചെയ്തത്. 2022 ല്‍ ചൈനയിലേക്കുള്ള റഷ്യന്‍ ഗ്യാസ് വിതരണം 60% വര്‍ദ്ധിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഉപരോധവും, റഷ്യന്‍ കറന്‍സിയില്‍ ഇടപാട് നടത്താന്‍ വിസമ്മതിക്കുന്നത് നിമിത്തവും യൂറോപ്പിലേക്കുള്ള റഷ്യയുടെ വാതക കയറ്റുമതി അനിശ്ചിതത്വത്തില്‍ തുടരുമ്ബോഴാണ് ചൈന രക്ഷയ്‌ക്കെത്തിയത്. റഷ്യന്‍ ഊര്‍ജ്ജ ഭീമനായ ഗാസ്‌പ്രോം വലിയ അളവിലാണ് ചൈനയിലേക്ക് കയറ്റുമതി തുടരുന്നത്. ഗാസ്‌പ്രോമും ചൈന നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷനും (സിഎന്‍പിസി) തമ്മിലുള്ള കരാറിന്റെ ഭാഗമായി പവര്‍ ഓഫ് സൈബീരിയ പൈപ്പ്‌ലൈന്‍ വഴിയാണ് ഈ കൈമാറ്റം നടക്കുന്നത്.
റഷ്യയുടെ യുക്രെയ്നിലെ അധിനിവേശത്തെ പരസ്യമായി അപലപിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്ന രാജ്യമാണ് ചൈന. അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ചൈനയെ സ്വാധീനിക്കുവാനും കഴിയുന്നില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം നയതന്ത്രപരമായ ഒത്തുതീര്‍പ്പിലൂടെ അവസാനിപ്പിക്കണമെന്നാണ് ചൈനയുടെ ആവശ്യം.
ചൈന വലിയ അളവില്‍ വാതക ഇറക്കുമതി തുടരുമ്ബോഴും റഷ്യയില്‍ നിന്നുമുള്ള ഗ്യാസ് കയറ്റുമതിയില്‍ ഈ വര്‍ഷം 26.9% കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം 50.1 ബില്യണ്‍ ക്യുബിക് മീറ്ററാണ് അയച്ചത്. മാര്‍ച്ച് 31 മുതല്‍ യൂറോപ്യന്‍ യൂണിയന്‍ (ഇയു) ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ഗ്യാസ് പേയ്‌മെന്റുകള്‍ റൂബിളില്‍ നല്‍കണമെന്ന് പുടിന്‍ ഉത്തരവിട്ടിരുന്നു. ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ വലിയ അളവില്‍ ഫോസില്‍ ഇന്ധനങ്ങള്‍ വാങ്ങുന്നതാണ് പുടിനെ കടുത്ത നീക്കങ്ങള്‍ സ്വീകരിക്കാന്‍ ധൈര്യം നല്‍കുന്നത്.