തൃക്കാക്കരയിൽ ഇടതു മുന്നണി സ്ഥാനാർത്ഥിയെ ഇന്നാണ് പ്രഖ്യാപിക്കുക. അഡ്വ കെ എസ് അരുൺ കുമാറിലാണ് ഇപ്പോൾ ചർച്ചകൾ എത്തി നിൽക്കുന്നതെങ്കിലും ഉമ തോമസ് സ്ഥാനാർത്ഥിയായതോടെ മണ്ഡലത്തിൽ നിർണായകമായ ക്രൈസ്തവ വോട്ടുകൾ ഇടതിന് അനുകൂലമായി കേന്ദ്രീകരിപ്പിക്കാൻ സർപ്രൈസ് സ്ഥാനാർത്ഥി വേണമോ എന്ന അവസാന വട്ട ആലോചനയിലാണ് സിപിഎം. ബിജെപി സ്ഥാനാർത്ഥി നിർണ്ണയം ഇനിയും വൈകും.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകുക വികസനവും, സിൽവർ ലൈനും ആയിരിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ചുവരിൽ എഴുതിയ പേര് മായ്ക്കണോ എന്ന് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമ്പോൾ അറിയാം. അവിടെ എല്ലാവർക്കും സ്വീകാര്യനായ സ്ഥാനാർഥിയുണ്ടാകും. ആശയക്കുഴപ്പം ഉണ്ടാക്കിയത് മാധ്യമങ്ങളാണ് എന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വികസന അജണ്ട മുന്നോട്ട് വച്ച് എൽഡിഎഫ് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. കെ റെയിൽ സിൽവർ ലൈൻ പദ്ധതി വച്ചാണ് ആദ്യ പോസ്റ്റർ പ്രചാരണം എൽഡിഎഫ് തുടങ്ങിയിരിക്കുന്നത്.