ഫെബ്രുവരി അവസാനം യുക്രൈനിലേക്ക് സൈന്യത്തെ അയച്ചതിന് ശേഷം, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ റഷ്യയുടെ തന്ത്രപരമായ ആണവായുധങ്ങള്‍ വിന്യസിക്കാനുള്ള സന്നദ്ധതയെക്കുറിച്ച് സൂചന നല്‍കി ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്.
യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ പോളണ്ടിനും ലിത്വാനിയയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ബാള്‍ടിക് കടല്‍ പ്രദേശത്ത് ബുധനാഴ്ച, ആണവ ശേഷിയുള്ള ഇസ്‌കന്ദര്‍ മൊബൈല്‍ ബാലിസ്റ്റിക് മിസൈല്‍ സംവിധാനങ്ങളുടെ ‘ഇലക്‌ട്രോണിക് വിക്ഷേപണങ്ങള്‍’ റഷ്യ പരിശീലിച്ചതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. മിസൈല്‍ സംവിധാനങ്ങള്‍, വ്യോമപരിധികള്‍, സംരക്ഷിത അടിസ്ഥാന സൗകര്യങ്ങള്‍, സൈനിക ഉപകരണങ്ങള്‍, ശത്രു സൈന്യത്തിന്റെ കമാന്‍ഡ് പോസ്റ്റുകള്‍ എന്നിവ അനുകരിച്ചുകൊണ്ട് റഷ്യന്‍ സേന ഒറ്റയും ഒന്നിലധികവും ആക്രമണങ്ങളും പരിശീലിച്ചതായി പ്രസ്താവനയില്‍ പറയുന്നു.
ഇലക്‌ട്രോണിക് വിക്ഷേപണങ്ങള്‍ നടത്തിയ ശേഷം, ‘സാധ്യമായ പ്രതികാര ആക്രമണം’ ഒഴിവാക്കാന്‍ സൈനിക ഉദ്യോഗസ്ഥര്‍ വിദഗ്ധമായ നടപടികള്‍ സ്വീകരിച്ചതായും പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
സൈനിക യൂനിറ്റുകള്‍ ‘റേഡിയേഷന്‍, കെമികല്‍ മലിനീകരണം എന്നിവയുടെ സാഹചര്യങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നേടിയതായും വൃത്തങ്ങള്‍ അറിയിച്ചു. പരിശീലനത്തില്‍ നൂറിലധികം സൈനികര്‍ പങ്കെടുത്തു.
ഫെബ്രുവരി 24 ന് പുടിന്‍ യുക്രൈനിലേക്ക് സൈന്യത്തെ അയച്ചതിന് തൊട്ടുപിന്നാലെ റഷ്യ ആണവസേനയെ അതീവജാഗ്രതയില്‍ നിര്‍ത്തിയിരുന്നു. യുക്രൈന്‍ സംഘര്‍ഷത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ നേരിട്ട് ഇടപെട്ടാല്‍ മിന്നല്‍ വേഗത്തില്‍ തിരിച്ചടിക്കുമെന്ന് ക്രെംലിന്‍ മേധാവി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമീപ ദിവസങ്ങളില്‍, റഷ്യയുടെ സ്റ്റേറ്റ് ടെലിവിഷന്‍ ആണവായുധങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യമാക്കാന്‍ ശ്രമിച്ചതായി നിരീക്ഷകര്‍ പറയുന്നു. ‘രണ്ടാഴ്ചയായി, ആണവ നിലയങ്ങള്‍ തുറക്കണമെന്ന് ഞങ്ങളുടെ ടെലിവിഷന്‍ സ്‌ക്രീനുകളില്‍ നിന്ന് ഞങ്ങള്‍ കേള്‍ക്കുന്നു’, റഷ്യന്‍ പത്രത്തിന്റെ എഡിറ്ററും സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവുമായ ദിമിത്രി മുറാറ്റോവ് ചൊവ്വാഴ്ച പറഞ്ഞു.