ടെക്സസ് ∙ ഡേ കെയറിലേക്ക് കുട്ടികളെ കൊണ്ടുവിടാൻ പോയ മാതാവ് ഒരു വയസ്സുള്ള മകളെ കാറിൽ നിന്നും ഇറക്കാൻ മറക്കുകയും കുഞ്ഞ് ചുടേറ്റ് മരിക്കുകയും ചെയ്തു. വ്യാഴാഴ്ചയായിരുന്നു സംഭവം. ഹൂസ്റ്റൺ ഡേ കെയറിൽ മൂന്നു കുട്ടികളെ കൊണ്ടുവിടുന്നതിനാണ് മാതാവ് മൂന്നു പേരേയും കാറിൽ കയറ്റിയത്. കാറിൽ രണ്ടു കാർ സീറ്റേ ഉണ്ടായിരുന്നുള്ളൂ. മൂന്നാമത്തെ കുട്ടിയെ കാറിനു പുറകിൽ ഇരുത്തി. രാവിലെ 8.30ന് വീട്ടിൽ നിന്നും പുറപ്പെട്ട മാതാവ് ഡെ കെയറിൽ 2 കുട്ടികളെ ഇറക്കി. മൂന്നാമത്തെ കുട്ടിയുടെ കാര്യം ഇവർ മറന്നുവെന്നാണ് പറയുന്നത്.
കാറുമായി തിരികെ വീട്ടിൽ എത്തി നാലുമണിയോടെ കുട്ടികളെ പിക്ക് ചെയ്യുന്നതിന് ഇവർ കാറുമായി ഡേ കെയറിൽ എത്തി. രണ്ടു കുട്ടികളെയാണ് ഡേ കെയർ അധികൃതർ മാതാവിനടുക്കൽ എത്തിച്ചത്. മൂന്നാമത്തെ കുട്ടി എവിടെയെന്നു തിരക്കിയപ്പോഴാണ് ഡേ കെയറിൽ ഇറക്കിയിട്ടില്ല എന്നറിയുന്നത്. ഉടനെ കാറിനു പുറകിൽ നോക്കിയപ്പോൾ കാറിനുള്ളിലെ കാർപറ്റിൽ ഒരുവയസ്സുള്ള കുട്ടി മരിച്ചു കിടക്കുകയായിരുന്നു.
പുറത്ത് താപനില 98 ഡിഗ്രിയായിരുന്നുവെന്നും എന്നാൽ രാവിലെ മുതൽ കാർ വീടിനു വെളിയിൽ പാർക്ക് ചെയ്തതിനാൽ കാറിനകത്തെ താപനില 128 ഡിഗ്രി വരെ ഉയർന്നിരിക്കാമെന്നും അങ്ങനെയാണ് കുട്ടി മരിക്കാനിടയായതെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലിസ് അറിയിച്ചു. കുട്ടിയുടെ യഥാർഥ മരണകാരണം കണ്ടെത്തുന്നതിന് ഓട്ടോപ്സിക്ക് അയച്ചിരിക്കുകയാണെന്നും പൊലിസ് പറഞ്ഞു.
ഈ വർഷം അമേരിക്കയിൽ ചൂടേറ്റ് മരിക്കുന്ന കുട്ടികളുടെ എണ്ണം ഇതോടെ ഇരുപതായി. 1991 ലാണ് ടെക്സസിൽ ഏറ്റവും കൂടുതൽ കുട്ടികൾ കാറിലിരുന്നു ചൂടേറ്റു മരിച്ചത് (145). മാതാപിതാക്കളുടെ ശ്രദ്ധ കുറവാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.
പി.പി. ചെറിയാൻ