വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കരിൻ ജീൻ-പിയറിയെ (44) പ്രസിഡന്റ് ജോ ബൈഡൻ നിയമിച്ചു. ജെൻ സാക്കി മെയ് 13നു വിരമിച്ചു എം എസ് എൻ ബി സി സി ചാനലിലേക്ക് മടങ്ങുമ്പോൾ ഈ സ്ഥാനമേൽക്കുന്ന ജീൻ-പിയറി ഈ തസ്‌തികയിൽ നിയമിക്കപ്പെടുന്ന ആദ്യത്തെ കറുത്ത വർഗക്കാരിയാണ്.
നിലവിൽ പ്രിൻസിപ്പൽ ഡപ്യൂട്ടി പ്രസ് സെക്രട്ടറിയാണ് അവർ. ദീർഘകാലമായി ബൈഡന്റെ ഉപദേഷ്ടാവായിരുന്ന ജീൻ-പിയറി 2020 പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്തു ഡെമോക്രാറ്റിക് പാർട്ടിയുടെ സീനിയർ അഡ്വൈസറും ആയിരുന്നു. അതിനു മുൻപ് 2008 ലും 2012 ലും ഒബാമയുടെ പ്രചാരണ ടീമിലും അവർ ഉണ്ടായിരുന്നു.
ജീൻ-പിയറിയുടെ പരിചയ സമ്പത്തിനെയും കഴിവുകളെയും സ്വഭാവഭദ്രതയേയും ബൈഡൻ പ്രസ്‌താവനയിൽ പ്രകീർത്തിച്ചു.
ദിവസേന മാധ്യമങ്ങളോട് ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ചുമതലയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിക്കുള്ളത്.
സ്വവർഗരതി തുറന്നു സമ്മതിച്ചിട്ടുള്ള ആദ്യത്തെ പ്രസ് സെക്രട്ടറി എന്ന പ്രത്യേകത കൂടിയുണ്ട് ജീൻ-പിയറിക്ക്. ന്യുയോർക്കിൽ വളർന്ന അവരുടെ മാതാപിതാക്കൾ ഹൈഷിയിൽ നിന്നു വന്നവരാണ്. ‘അമ്മ ശുചീകരണ തൊഴിലാളി ആയിരുന്നപ്പോൾ പിതാവ് ടാക്സി ഡ്രൈവർ ആയിരുന്നു. കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നാണു പക്ഷെ ജീൻ-പിയറി ബിരുദമെടുത്തത്.